പ്രിയ വായനക്കാര്‍ക്ക് തുടിതാളത്തിലേക്ക് സ്വാഗതം !!!

Monday 3 September 2012

വെളിപാട്


മഴ അല്‍പ്പം ശമിച്ചിട്ടുണ്ട്.  നിറഞ്ഞു കിടന്ന അമ്പലകുള കടവില്‍ ആളനക്കമില്ല.  തെളിഞ്ഞ ജലോപരിതലത്തില്‍ പൊന്‍സൂചികളെറിയും പോലെ തുള്ളാട്ടം നടത്തുന്ന പരല്‍ മീനുകളെ ജലത്തോടൊപ്പം  വകഞ്ഞു മാറ്റി മേല്‍ശാന്തി മുങ്ങി നിവര്‍ന്നു.  കിഴക്കിനെ വണങ്ങി ഈറനോടെ തിടപ്പള്ളി ലക്ഷ്യമാക്കി നടന്ന അദ്ദേഹത്തിനു നേരെ ചൂലുമായി നടന്നു വന്ന ജാനുവമ്മയെ പരുഷമായി ഒന്ന് നോക്കിയ ശേഷം  അദ്ദേഹം തിടപ്പള്ളിക്കകത്തേക്ക്  കയറി.


"ചതിച്ചോ ഭഗോതീ ........ "

അരുതാത്തതെന്തോ  സംഭവിച്ച മട്ടില്‍ അലമുറയിട്ടു പുറത്തേക്കു തിരിച്ചിറങ്ങിയ മേല്‍ശാന്തിയെ തിരുമുറ്റം തൂത്തു കൊണ്ടിരുന്ന ജാനുവമ്മ അത്ഭുതത്തോടെ നോക്കി. 

" ഇനി മുറ്റം തൂക്കണ്ട.. വല്ല കാലടയാളവും പോലീസിനു വേണ്ടി വന്നാലോ ???
ക്ഷേത്രത്തിലെ വലിയ ഉരുളി കണാല്ല്യ ... "

ഇത്രയും പറഞ്ഞു നിത്യവും നേരത്തെ വന്നു തിടപ്പള്ളി തുറന്നു ശുചിയാക്കാറുള്ള നാണപ്പനെ തേടി ശാന്തി മതിലിനു പുറത്തേക്ക് ഓടി . സംഭവം ഗൌരവതരമാകയാല്‍ ചൂല് കക്ഷത്തു വെച്ച് ജാനുവമ്മയും ശാന്തിയെ അനുഗമിച്ചു. 

അകലെ ആല്‍ച്ചുവട്ടില്‍ നിന്നും നടന്നു വരുന്ന നാണപ്പനടുത്ത് ഓടിയെത്തിയ ശാന്തി കലിയടക്കാനാകാതെ ആക്രോശിച്ചു ..

"താന്‍ തിടപ്പള്ളി തുറന്നിട്ട്‌ എവിടെ പോയി കെടക്കാര്‍ന്നു?? "

ചോദ്യം കേട്ടതും നാണപ്പന്‍ വല്ലാതെയോന്നു ഞെട്ടി

"തിടപ്പള്ളി തുറന്നിടാനോ... ആര് ??? ഞാന്‍ വീട്ടീന്നു വരണ വഴ്യാ "

നാണപ്പന്‍റെ മറുപടി ലഭിച്ചതും സംഭവം മോക്ഷണം തന്നെ എന്ന് മനസ്സില്‍ സ്ഥിരീകരിച്ച മേല്‍ശാന്തി നാണപ്പനോട് പറഞ്ഞു

"എല്ലാരും തൂങ്ങും .. ഭാഗോതിടെ വല്ല്യേ ഉരുളി കാണാല്ല്യ ...   താന്‍ ഓടി ചെന്ന് ട്രസ്ട്ട്യെ വിളിക്ക്യാ ...."

കേട്ട പാതി കേള്‍ക്കാത്ത പാതി നല്ല ജീവന്‍ നഷ്ടപ്പെട്ട നാണപ്പന്‍ പാടത്തിനക്കരെയുള്ള ട്രസ്റ്റി രാമന്‍ നായരുടെ വീട് ലക്ഷ്യമാക്കി ഓടാന്‍ തുടങ്ങി.   ഇരു വശവും വെള്ളം മുങ്ങി കിടന്ന പാടവരമ്പിലൂടെ വലിയ ചുവടുകളുമായി മുന്നോട്ടു നീങ്ങുമ്പോള്‍ കര്‍ക്കിടക മാനം പോലെ നാണപ്പന്‍റെ മുഖവും മേഖാവൃതമായിരുന്നു.   ഇനി പോലീസ്, കേസ്‌ , പുകില്‍.... എന്തിനൊക്കെ സമാധാനം പറയേണ്ടി വരുമെന്നോര്‍ത്തു മനം വിങ്ങി പായുമ്പോള്‍ മുന്നില്‍ വഴി മുടക്കി നിന്ന ക്യാമല്‍ ശേഖരേട്ടന്‍  ചോദിച്ചു.

"എങ്ങടാ ശരം വിട്ട പോലെ ത്ര കാലത്ത് ???? "

"അമ്പലത്തിലെ ഉരുളി മോക്ഷണം പോയി ... രാമേട്ടനെ അറീക്കാനാ... "

ഇരുണ്ട മാനത്തു നിന്നും ഒരു വെള്ളിടി തലയില്‍ വീണു പൊട്ടിയ പ്രതീതിയോടെ ക്യാമല്‍ ചോദ്യം തുടര്‍ന്നു

"അപ്പൊ ന്ന് ഉച്ചക്കലത്തെ അന്നദാനം  ണ്ടാവില്ല്യെ ??? " 

"ന്‍റെ ശേഖരേട്ട... ഇങ്ങള്‍ക്ക് തീറ്റയെന്നല്ലാതെ വേറെ ഒരു ചിന്തേം ഇല്ലേ ???.... ഇവടെ മനുഷ്യന്‍ വേവാ... അപ്പളാ ങ്ങടെ അന്നദാനം " നാണപ്പന്‍ ഓട്ടം തുടര്‍ന്നു

ഒരു ശാപ്പാട് കൊണ്ട് ദിവസങ്ങള്‍ കഴിച്ചു കൂട്ടാനുള്ള കലോറീസ് ശേഖരിച്ചു വെക്കുന്ന ശേഖരേട്ടന് സ്ഥലത്തെ തല തിരിഞ്ഞ ഏതോ പയ്യന്‍സ് ചാര്‍ത്തി നല്‍കിയ പേരാണ് ക്യാമല്‍.  

വഴിയില്‍ തന്നെയുള്ള വെളിച്ചപാടിന്റെ വീട്ടു പടിക്കല്‍ നിന്ന് ആഞ്ഞു കിതക്കയാണ് നാണപ്പനിപ്പോള്‍. 

"കുട്ട്യേമേ.... അമ്പലത്തിലെ വലിയ ഉരുളി ഇന്നലെ രാത്രി കളവു പോയി.... വെളിച്ചപാടെവെടെ???"

മുറ്റമടിച്ചു കൊണ്ടിരുന്ന വെളിച്ചപാടിന്റെ ഭാര്യ കുട്ടിയമ്മ നാണപ്പന്‍റെ കിതച്ച സ്വരം കേട്ട പാതി കേള്‍ക്കാത്ത പാതി അകത്തേക്കോടി.  ചാവടിയില്‍ തലേ ദിവസത്തെ പട്ടയുടെ കെട്ടിറങ്ങാതെ കിടന്ന വെളിച്ചപാടിന്റെ തലക്കലെത്തി  തന്റെ ജനറേറ്റര്‍ ഓണ്‍ ചെയ്ത പോലുള്ള ശബ്ദത്തില്‍ കുട്ടിയമ്മ  മൊഴിഞ്ഞു.

"കേട്ടോ ... ഭാഗോതിടെ  വല്ല്യേ ഉരുളി കള്ളന്‍ കൊണ്ടോയിത്രേ  .... "

വാര്‍ത്ത കേട്ട് ഞെട്ടി ഉണര്‍ന്ന വെളിച്ചപാട്  ഒരു മാവില കടിച്ചു ചവച്ചു വിരലുകള്‍ കൊണ്ട്  ദന്തശുദ്ധി വരുത്തി.   പുറത്തു തെങ്ങിന്‍ ചുവട്ടില്‍ വെച്ച ഒരു കുടം വെള്ളം തലയില്‍  കമിഴ്ത്തി ദേഹശുദ്ധിയും നേടി   അഴയില്‍ ഉണങ്ങാനിട്ട കൌപീനവും വലിച്ചു അകത്തേക്ക് കുതിച്ചു.  അപ്പോഴാണ്‌ നാണപ്പനുമൊത്ത് ട്രസ്റ്റി നായര്‍  ആ വഴി വന്നത്.

പടിക്കല്‍  ഒരു നിമിഷം ശങ്കിച്ചു നിന്ന അദ്ദേഹം കുട്ടിയമ്മയെ തീരെ മയമില്ലാതെ ഒന്ന് നോക്കിയതിന് ശേഷം ചോദിച്ചു ..

"വെളിച്ചപ്പാട് ന്നലെ രാത്രീല് എവടാരുന്നു ... കുട്ട്യേമേ ??   നെന്റെ ആങ്ങള  ഇപ്പോഴും ജയിലില്‍ തന്നെ അല്ലെ ..??"

നായരുന്നയിച്ച ചോദ്യങ്ങള്‍ തീരെ സുഖിക്കാത്ത കുട്ടിയമ്മ മൌനം പൂണ്ടു നിന്നതെ ഉള്ളൂ. 

"ഏതായാലും വെളിച്ചപാടിനോട് ആ പണിക്കരേം കൂട്ടി ഉടന്‍ അമ്പലത്തിലെത്താന്‍ പറയാ ...'"

ഇത്രയും പറഞ്ഞു നായര്‍ നടന്നു നീങ്ങിയതും  ഫൂ ... എന്ന് നീട്ടി തുപ്പി കുട്ട്യേമ മനസ്സില്‍ പറഞ്ഞു .

"അമ്പലം വിഴുങ്ങികളാ.... ന്നിട്ടും ശങ്ക പവങ്ങളടെ മോളിലാ... ഉരുളി വിഴുങ്ങിയത് അയാള് തന്നെയാവും "

വെളിച്ചപ്പാട് പ്രശ്നം വെക്കാന്‍ പണിക്കരെയും വിളിച്ചെത്തിയപ്പോഴേക്കും വാര്‍ത്തയറിഞ്ഞ് കുട്ടിയമ്മയടക്കമുള്ള  ഗ്രാമജനത  മുഴുവന്‍ അമ്പല നടയില്‍ തിങ്ങി നിറഞ്ഞു.

 സംശയം നിറഞ്ഞ കണ്ണുകളോടെ ഓരോരുത്തരെയും വീക്ഷിക്കയാണ് നായര്‍.  തന്റെ മുഖത്തേക്ക് നീണ്ട നായരുടെ നോട്ടം സഹിക്കാന്‍ വയ്യാതെ ജാനുവമ്മ തല കുനിച്ചു നിന്ന് മനസ്സില്‍ പറഞ്ഞു.

 "കിഴക്കേ നടേലെ ദീപസ്തംഭം എണ്ണ നിറഞ്ഞു തുളുമ്പി നിന്നപ്പോള്‍ തോര്‍ത്തു മുക്കി അല്‍പ്പം തൂക്കു പാത്രത്തിലേക്ക് പിഴിഞ്ഞെടുക്കണതു ഇയാള് പണ്ട് കണ്ടിട്ടുണ്ട്.....

അത് ഗതി കേടോണ്ടാ  ന്നു  ദേവിക്കും അറിയാം...
ന്നു വെച്ച് എടുത്താ പൊന്താത്ത ഉരുളിടെ കാര്യത്തില്‍ ഇയാളെന്തിനാ ന്നെ ങ്ങനെ നോക്കണത് "

ജാനുവമ്മയില്‍ നിന്നും മുഖം തിരിച്ച നായര്‍ ഇപ്പോള്‍ നോക്കുന്നത് നാണപ്പനെയാണ്.

കന്നിമൂലയിലെ കൂവള തറയില്‍ ചില്ലറ വിതറിയിട്ട് അതിലേക്കു ഭക്ത ജനങ്ങള്‍ ഇടുന്ന ചില്ലറ താന്‍ അടിച്ചു മാറ്റണത് നായര്‍ക്ക് അറിയാമെങ്കിലും നാണപ്പന്‍ ധൈര്യം കൈ വിടാതെ നായരെ തന്നെ നോക്കി നിന്നു.

തിങ്ങി നിറഞ്ഞ ജനകൂട്ടത്തെ  സാക്ഷിയാക്കി പണിക്കര്‍ ആവണപലകയില്‍ കവടി നിരത്തി.  കവടി വാരി നെഞ്ചോട്‌ ചേര്‍ത്തു എന്തൊക്കെയോ പിറുപിറുത്തു കവടി തിരിച്ചു പലകയില്‍ വെച്ച് പകുത്തു.   പിന്നെ കണ്ണടച്ച് അദ്ദേഹം ധ്യാനത്തില്‍ മുഴുകാന്‍ തുടങ്ങിയപ്പോള്‍ വെളിച്ചപാടില്‍ എന്തോ ഒരു ചെറിയ വിറയലും ഞെളിപിരിയും ജനം കണ്ടു. 

അല്‍പ്പനേരത്തെ ചിന്തിക്കലിനു ശേഷം കണ്‍തുറന്ന പണിക്കര്‍ ട്രസ്റ്റി നായരെ നോക്കി പറഞ്ഞു.

"സാധനം പരിസരം വിട്ടു പോയിട്ടില്ല.........  ന്നാണ് കാണണത്"

പണിക്കര്‍ ഇത്രയും പറഞ്ഞതും വെളിച്ചപാടിന്റെ ഞെളിപിരി ഇരട്ടിച്ചു.  ക്രമേണ അതോരുതരം തുള്ളലായി മാറി. 

വെളിച്ചപാടിനെന്തു സംഭവിച്ചു എന്നോര്‍ത്തു ജനം അന്തിച്ചു നില്‍ക്കവേ  "ന്‍റെ ദേവീ ............."  ന്നൊരു അലര്‍ച്ചയോടെ വെളിച്ചപാട് നിറഞ്ഞു കിടന്ന അമ്പലകുളത്തിലേക്ക് എടുത്തു ചാടി. 

ജനം അത്ഭുതത്തോടെ കുളത്തിനു ചുറ്റും  വെളിച്ചപാടിന്റെ ആഗമനം പ്രതീക്ഷിച്ചു നിന്നു.  നിമിഷങ്ങള്‍ക്കകം കുളോപരിതലത്തില്‍ തിരിച്ചെത്തിയ വെളിച്ചപാട് വിറച്ചു കൊണ്ട് പറഞ്ഞു.

"ഉരുളി കുളത്തിലുണ്ട്........... !!!"

പടവില്‍ തളര്‍ന്നിരുന്ന വെളിച്ചപാടിന്റെ വാക്ക് കേട്ടതും നായരുടെ ആജ്ഞ അനുസരിച്ച്  മുങ്ങല്‍ വിദഗ്ദ്ധര്‍ കുളത്തിലേക്ക്‌ കുതിച്ചു.  നിമിഷങ്ങള്‍ക്കകം അവര്‍ പൊക്കി കൊണ്ട് വന്ന ഉരുളി കണ്ടു ജനം അത്ഭുതം പൂണ്ടു മതി മറന്നു വിളിച്ചു.

"ദേവീ ... മഹാമായേ ...."

പിരിയാന്‍ തുടങ്ങിയ ജനം മുഴുവന്‍ പറഞ്ഞു കൊണ്ടിരുന്നത് വെളിച്ചപാടിലെ ദേവി പ്രസാദത്തെ കുറിച്ചായിരുന്നു.   പക്ഷെ ബിരുദധാരിയായ വിരുതന്‍ ബാബുവിനു മാത്രം സംഭവം അത്രക്കങ്ങു ദഹിച്ചില്ല.   അദ്ദേഹം പൊട്ടിച്ച വെടിയിങ്ങനെ ....

"ഇത് പണിക്കരും വെളിച്ചപാടും ചേര്‍ന്ന് നടത്തിയ ഒത്തു കളിയാ .....  ഒരാള്‍ പ്രശ്നം വെക്കാനും ഒരാള്‍ മുങ്ങിയെടുക്കാനും ...... ഇതിലെന്തോ കളിയുണ്ട് "

നീ വെറുതെ അതുമിതും പറഞ്ഞു ദേവികോപം വിളിച്ചു വരുത്തണ്ട എന്ന ജാനുവമ്മയുടെ വാക്കുകള്‍ കേള്‍ക്കാതെ സൈക്കിള്‍ ഓടിച്ചുപോയ ബാബുവിനെ കലിയിളകി വന്ന അവറാന്റെ കാള  പാട വരമ്പത്ത് നിന്നും  തോട്ടിലേക്ക് തട്ടിയിട്ടു കാലോടിച്ചതും വെളിച്ചപാടിലെ  ദേവി പ്രസാദത്തിനു മാറ്റ് കൂട്ടി.

സംഗതികളുടെ കിടപ്പ് ഇങ്ങിനെയൊക്കെ ആണെങ്കിലും കുട്ടിയമ്മക്ക് വെളിച്ചപാടിന്‍റെ വെളിപാട്  അത്രക്കങ്ങു ബോധിച്ചില്ല.  പട്ടയടിച്ചു മുട്ടിലിഴഞ്ഞു പാതിരാക്ക് വീട്ടിലെത്തി തന്നെ തെറി അഭിഷേകം നടത്തുന്ന ഇയാളെ ദേവി പോയിട്ട് ഒരു ചുടല യക്ഷി പോലും പ്രാസാദിക്കില്ല എന്ന് കുട്ടിയമ്മക്കുറപ്പായിരുന്നു.  അത്താഴം കഴിഞ്ഞു പായ വിരിക്കുമ്പോള്‍ സംഭവത്തിന്റെ പൊരുള്‍ അറിയാനായി കുട്ടിയമ്മ തന്റെ ജനറേറ്റര്‍ വീണ്ടും ഓണ്‍ ചെയ്തു.

"ന്നാലും സത്യത്തില്‍ ങ്ങടെ മേത്ത് ദേവി കേറീത് തന്നാണോ ???? "

കുട്ടിയമ്മടെ സംശയം കേട്ട് വെളിച്ചപാട് പൊട്ടി ചിരിച്ചു.  കയ്യിലെടുത്ത ചുണ്ണാമ്പ് തേച്ച വെറ്റില മടക്കി അണ്ണാക്കിലോട്ടു തിരുകി അയാള്‍ പറഞ്ഞു.

"അനക്ക് നൊസ്സ് വല്ലതും ണ്ടോ പെണ്ണൊരുത്യേ......'' 

വിരല്‍ തുമ്പില്‍ തോണ്ടിയ അല്‍പ്പം ചുണ്ണാമ്പ് കൂടി നാവില്‍ തേച്ചു അദ്ദേഹം ഭാര്യയോട് പറഞ്ഞ കഥ ഇങ്ങിനെ ..... !!!

ഉരുളി കളവു പോയ വാര്‍ത്തയറിഞ്ഞു തിടുക്കത്തില്‍ അയയില്‍ നിന്ന് വലിച്ചെടുത്ത കൌപീനം വലിച്ചു കെട്ടി അമ്പലമുറ്റത്തെത്തിയ വെളിച്ചപാടിന്റെ കൌപീനത്തിനകത്തു ഒരു ചെറിയ വണ്ട്‌ കുടുങ്ങിയിരുന്നു.

അസ്ഥാനത്തുള്ള വണ്ടിന്റെ ഓട്ടവും കലാപരിപാടികളും ഞെളി പിരി കൊണ്ട് സഹിച്ചു നില്‍ക്കയായിരുന്നു അദ്ദേഹം.  ജനകൂട്ടത്തിനിടയില്‍ നിന്നും എങ്ങോട്ടെങ്കിലും മാറിയാല്‍ കളവിന്റെ പേരില്‍ തന്നെ ആരെങ്കിലും സംശയിച്ചാലോ എന്ന ഉള്‍ഭയം അദ്ദേഹത്തെ അവിടെ തന്നെ പിടിച്ചു നിര്‍ത്തി.

നടത്തം, ഹര്‍ഡില്‍സ്‌, നാനൂറു മീറ്റര്‍ തുടങ്ങിയ ട്രാക്ക്‌ ഇനങ്ങള്‍ക്ക് ശേഷം വണ്ട്‌  നൂറു മീറ്ററില്‍ എത്തിയതും നിക്കകള്ളിയില്ലാതെ വെളിച്ചപാട് ചെറുതായിട്ട് മര്‍മ്മം ഒന്ന് തിരുമ്മിയതും ഒരുമിച്ചായിരുന്നു.   തിരുമ്മല്‍ തീരെ സുഖിക്കാത്ത വണ്ട്‌ വെളിച്ചപ്പാടിന്റെ മര്‍മ്മ സ്ഥാനത്ത്  ഒരു താങ്ങ് താങ്ങി.

ആ താങ്ങലിന്റെ വേദന സഹിക്കാനാവാതെ  കൌപീനമഴിച്ചു എത്രയും പെട്ടെന്ന് വണ്ടിനെ കളയുക എന്ന ഉദ്ദേശത്താല്‍ കുളത്തില്‍ ചാടിയ അദ്ദേഹത്തിന്‍റെ കാല്‍ ചെന്ന് മുട്ടിയത്‌ അടിയില്‍ കിടക്കുന്ന ഉരുളിയുടെ വക്കിലാണ്.

നടന്ന സംഭവമറിഞ്ഞു ചിരിയടക്കാന്‍ കുട്ടിയമ്മ പാടുപെടുമ്പോള്‍ മുറുക്കി ചുവന്ന പല്ല് കാണിച്ച് വെളിച്ചപാടും അറിയാതെ ചിരിച്ചു പോയി.

പിറ്റേന്ന് കാലത്ത് കണ്ണ് തിരുമ്മി  മുറ്റത്തേക്ക്‌ ഇറങ്ങിയ കുട്ടിയമ്മ കണ്ടത് കയ്യില്‍ കുട്ടികളുമായി നില്‍ക്കുന്ന അനേകം ഗ്രാമവാസികളെയാണ്. 

ദേവിപ്രസാദം നേടിയ വെളിച്ചപാടിന്റെ അനുഗ്രഹവും  രോഗ ശമന ശുശ്രൂഷയും  തേടിയാണ് അവര്‍ എത്തിയത്‌  എന്നറിഞ്ഞ കുട്ടിയമ്മക്ക് ഉള്ളില്‍ ചിരി പൊട്ടി.  പക്ഷെ പുറത്തു ഗൌരവം നടിച്ചു അവര്‍ അകത്തു പോയി  ഭര്‍ത്താവിനെ വിവരമറിയിച്ചു. 

നിറഞ്ഞ ചിരിയോടെ ദര്‍ശനം നല്‍കാന്‍ എത്തിയ വെളിച്ചപ്പാട് ആരെയും നിരാശരാക്കാതെ ഇറയത്തെ തിണ്ണയില്‍ വിളിച്ചിരുത്തിയതിനു ശേഷം  തന്റെ കൌപീനത്തില്‍ കുടുങ്ങിയ വണ്ടിനെ മനസ്സില്‍ നന്ദിയോടെ സ്മരിച്ചു കൊണ്ട്  ഓരോരുത്തരെയായി ഊതാനും ചരട് കെട്ടാനും തുടങ്ങി.

(ഇ മഷി ഓണ്‍ ലൈന്‍ മാഗസിന്‍ ആദ്യ ലക്കം പ്രസിദ്ധീകരിച്ചത്)

68 comments:

  1. ഊതലിന്റെ,ചരടുകെട്ടലിന്റെ ഉള്ളുകള്ളികള്‍ വളരെ രസകരമായി അവതരിപ്പിച്ചു.രംഗങ്ങള്‍ മുന്നില്‍ കാണുന്ന പ്രതീതിയുണ്ടായിരുന്നു കഥാഖ്യാനത്തിന്ന്.പെരിങ്ങോട്ടുകാരുടെ തട്ടുമ്പുറത്തപ്പനോട് ചെര്‍ത്തുവായിക്കാനും പറ്റും.ആശംസകളോടെ..

    ReplyDelete
    Replies
    1. മുഹമ്മദ്‌ മാഷേ ...

      ആദ്യ വായനക്ക് നന്ദി !!

      Delete
  2. കണ്ടിരുന്നു വേണുവേട്ടാ .

    സംഭവം നല്ല രസായീ ട്ടോ .
    എന്നാലും വെളിച്ചപ്പാടിന്‍റെ ഒരു യോഗമേ. ഇനി വെച്ചടി വെച്ചടി കേറ്റമായിരിക്കും. വണ്ട്‌ ദിവ്യത്വം കിട്ടിയില്ലേ ..?
    ആശംസകള്‍

    ReplyDelete
    Replies
    1. ചെറുവാടി ..

      വായനക്കും അഭിപ്രായത്തിനും നന്ദി

      Delete
  3. വെളിച്ചപ്പാടിന്റെ പ്രാണവേദന ആരറിഞ്ഞു.
    കുറച്ചു നാളുകള്‍ക്കു ശേഷം കുറേ ചിരിച്ചു.
    നന്ദി വേണുവേട്ടാ .

    ReplyDelete
  4. എന്റെ വേണുവേട്ടാ .. നിങ്ങള്‍ ആളു കൊള്ളാം കേട്ടാ ...
    ഇതിലൂടെ ചിലതിന്റെ കെട്ടുകളഴികുന്നുണ്ട് ..
    കണ്ണില്‍ പൊടിയിടുന്ന ചിലത് , യാദൃശ്ചികമായി
    സംഭവിച്ച് പൊകുന്ന ചിലത് , പക്ഷേ ആ വണ്ട് .....:)
    എന്തേലുമൊന്ന് കേട്ടാല്‍ മതി നമ്മള്‍ മലയാളികള്‍ക്ക് ..
    രണ്ടു കാര്യങ്ങളുണ്ട് , ഏട്ടന്‍ പറഞ്ഞതില്‍ ...
    ഒന്ന് , എവിടെയെങ്കിലും ഒരു ചില്ലറ തുട്ട് കിടന്നാല്‍
    അവിടേക്ക് ഭക്തി നിറച്ച് നാണയമിടുന്ന മനസ്സ് ..
    രണ്ട് : രാവിലേ തന്നെ വെളിച്ചപാടിന്റെ വീടിന് മുന്നിലേ ആള്‍ക്കൂട്ടം ..
    ചിരിച്ചേട്ടൊ ഏട്ടാ ... നര്‍മ്മം മര്‍മ്മത്ത് തന്നെ കൊണ്ടു :)
    ഇഷ്ടായീ ..

    ReplyDelete
    Replies
    1. റീനി ..

      ആഴത്തിലുള്ള ഈ അവലോകനത്തിനു നന്ദി ..

      Delete
  5. ന്നാലും ..വേണ്വേട്ടാ ..വെളിപാട് വണ്ടായും വന്നൂടെ ..ഞാന്‍ അങ്ങനെ പറയൂ...
    ദേവി കോപം പറ്റരുതല്ലോ ...പിന്നെ എല്ലാര്ക്കും ജീവിക്കണ്ടേ ......
    ഇത് വായിച്ചപ്പോ ഓരോ രംഗവും മനസ്സില്‍ കാണായിരുന്നു..
    വെളിച്ചപ്പാടായും ക്യാമല്‍ ആയും ഒക്കെ സ്വയം മാറുകയായിരുന്നു

    ഇടയ്ക്കു നാട്ടിലെ ക്ലബ്ബില് ഒരു ക്ലബ്ബില് അവതരിപ്പിക്കാന്‍ ഒരു നാടകം ആയി ഇത് അങ്ങ് തീരുമാനിച്ചു .
    പക്ഷെ വണ്ടിന്റെ വിളയാട്ടം അവതരിപ്പിക്കാന്‍ ആരെ കൊണ്ടും ക്ഴിയൂലാ
    അതോണ്ട് ഇനി വിഷയം വേറെ തപ്പണം ..

    മംഗ്ലീഷ് ചില അക്ഷരങ്ങളില്‍ നിങ്ങളെയും ചതിച്ചിട്ടുണ്ട് കേട്ടോ ....ഒന്നൂടെ വായിച്ചു നോക്കൂ..പിടി കിട്ടും ..

    ReplyDelete
    Replies
    1. ഇനി ആ റോള് അഭിനയിക്കാന്‍ ആരെ കിട്ടും അഷറഫ്‌???
      അക്ഷര പിശക് നോക്കട്ടെ...

      Delete
  6. nannayitund. malayalam font illa. aasamsakal..

    ReplyDelete
  7. വായിച്ചിരുന്നു .....
    വായിച്ചു ചിരിച്ചിരുന്നു ...
    ക്ലൈമാക്സ് കലക്കന്‍ സസ്പെന്സാക്കിയത്
    പെരുതിഷ്ട്ടായി

    ReplyDelete
    Replies
    1. ശലീര്‍ ... വരവിനും വായനക്കും നന്ദി ..

      Delete
  8. ഇ-മഷിയില്‍ വായിച്ചിരുന്നു .അപ്പോളെ ഇഷ്ടായി കഥ .

    ReplyDelete
  9. പാവം നാട്ടുകാര്‍ തെറ്റ് ധരിച്ചു വെളിച്ചപാടിന്റെ ദേഹത്ത് ദേവി അല്ല കൌപീനത്തില്‍ വണ്ടാണ്‌ കയറിയത് എന്ന് പാവങ്ങള്‍ അറിഞ്ഞില്ല
    എങ്കിലും ആ ഉരുളി കട്ട കള്ളന്‍ ഈ ദേവീ പ്രാസാദത്തിന്റെ കഥ കേട്ട് അന്ന് രായ്ക്ക് രാമാനം ബോംബെ ക്ക് വണ്ടി കയറി എന്നാ.. കേട്ട് കേള്‍വി ആ ഭാഗം കഥയില്‍ കണ്ടില്ല ട്ടോ

    ഇ മഷിയില്‍ നേരെത്തെ വായിച്ചിരുന്നു സന്ദര്‍ഭോചിതമായ നര്‍മങ്ങള്‍ കൊണ്ട് സമ്പന്നമായ പോസ്റ്റ് എല്ലാ വി ധ ആശംസകളും

    ReplyDelete
    Replies
    1. ഹ.. ഹാ. കൊമ്പാ...

      പുറത്താരോടും തല്ക്കാലം പറയണ്ട ട്ടാ ...

      Delete
  10. ജെട്ടിക്കുള്ളില്‍ ഉറുമ്പ്‌ കയറി ഞാന്‍ കുറെ കഷ്ടപ്പെട്ടിട്ടുണ്ട്.കുളത്തിലല്ല വേണ്ടിവന്നാല്‍ കടലിലേക്ക് തന്നെ ചാടിക്കളയും. നല്ല കഥ. ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ..സുഹൃത്തെ ..

      വായനക്കും, ഈ നല്ല അഭിപ്രായത്തിനും !!

      Delete
  11. ഹ..ഹ..വേണുവേട്ടോയ്...... സംഭവം ഞാന്‍ മാഗസിനില്‍ വായിച്ചിരുന്നു. ഇവിടെ അഭിപ്രായം പറയാം ന്നു വിചാരിച്ചു ...

    തുടക്കം മുതല്‍ ഒടുക്കം വരെ ലളിതമായ ഭാഷയില്‍ അവതരണം, പിന്നെ ഗ്രാമാന്തരീക്ഷവും അമ്പലവും, കുളവും വെളിച്ചപ്പാടും എല്ലാം മനസ്സില്‍ നിറഞ്ഞു നില്‍ക്കാന്‍ തരത്തിലുള്ള വര്‍ണനകള്‍.,. കഥാ പാത്രങ്ങള്‍ക്കിടയിലെ സംഭാഷണ രീതി വളരെ നാച്ചുറല്‍ ആയിരുന്നു . മറ്റൊന്ന് തുടക്കം മുതലേ മീശ മാധവനെ പോലെ ഏതോ ഒരു കള്ളനാകാം ഈ ഉരുളി അടിച്ചു മാറ്റിയതെന്ന തരത്തില്‍ സസ്പെന്‍സ് നിലനിര്‍ത്തിക്കൊണ്ട് കഥ പറഞ്ഞ രീതി. ഫ്ലാഷ് ബാക്ക് വരുന്ന സമയത്ത് പോലും വായനക്കാരന്റെ മനസ്സില്‍ ഓടോമാടിക് ആയി രംഗങ്ങള്‍ ഓടി വരുന്നു. അത് നല്ലൊരു ഗുട്ടന്‍സ് തന്നെ. ..കഥാവസാനം , സമൂഹത്തിലെ ആള്‍ ദൈവങ്ങളുടെ ജനനം ഇങ്ങനെയുമാകാം എന്ന തരത്തിലൊരു കൊട്ട്. ഹ ..ഹ..സൂപ്പര്‍..,.. എന്താ പറയുക. എല്ലാം കൊണ്ടും ഇഷ്ടപ്പെട്ടു ഒത്തിരി.

    ഇനിയും ഇത്തരം രചനകള്‍ പോരട്ടെ. മാഗസിനില്‍ മാത്രമല്ല, തുഞ്ചാണിയിലും പ്രതീക്ഷിക്കുന്നു ..

    അഭിനന്ദനങ്ങള്‍ , ആശംസകള്‍..., ...

    ReplyDelete
    Replies
    1. പ്രവീണ്‍ ...

      ആഴത്തില്‍ ഉള്ള ഈ വായനയും അതിലേറെ എഴുത്തിലേക്ക് ഇറങ്ങി ചെന്ന് കൃത്യമായി വിശകലനം ചെയ്തു അവതരിപ്പിക്കുന്ന ഇത്തരം കമന്റുകളും ഇഷ്ട്ടപെടാത്ത ആരെങ്കിലും ഉണ്ടോ?? ഇത് പോലെ പത്തു കമന്റ്‌ ആണ് എല്ലാ എഴുത്തുകാരും ആഗ്രഹിക്കുന്നത്...

      പ്രവീണ്‍ നന്ദി.. നന്ദി... നന്ദി...

      Delete
  12. രസായി
    നന്നായി പറഞ്ഞും വായിച്ചിരുന്നു

    ReplyDelete
    Replies
    1. ഷാജു ...

      നന്ദി ഏറെയുണ്ട് ... ഈ വായനക്ക്

      Delete
  13. ഇ മഷിയിലെ കഥകള്‍ ഇടാന്‍ മാത്രം ആണോ ഈ ബ്ലോഗ്‌????? അവിടെ വെച്ച് വായിച്ചപ്പോളെ ഇഷ്ടമായിരുന്നു

    ReplyDelete
    Replies
    1. ഇ മഷി മാത്രം അല്ല വിജു .. വേറെയും ഓണ്‍ലൈന്‍ മാഗസിന്‍സ്‌ ഉണ്ട് ... എന്റെ മറ്റു എഴുത്തുകളിലേക്ക് ഞാന്‍ മെയില്‍ അയച്ചു വായനക്കാരെ ക്ഷനിക്കാറുണ്ട്. മാഗസിനുകളില്‍ വന്നത് മിക്കവാറും എല്ലാരും വായിച്ചു കാണും എന്ന വിശ്വാസത്തില്‍ ആരെയും ക്ഷണിക്കാതെ വേറെ സൂക്ഷിക്കുന്നു എന്ന് മാത്രം..

      Delete
    2. എനിക്ക് ഒരു മെയില്‍ അയക്കില്ലെ??? ഞാന്‍ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു... എങ്കിലും ഈ അഡ്രസ്‌ല്‍ ഒന്ന് അയക്കണെ.... vignesh.229@hotmail.com

      Delete
  14. വേണ്വേട്ടാ, വെളിപാട് കലക്കി. കഥയില്‍ കള്ളനെ പരിചയപ്പെടുത്താതിരുന്നത് മാത്രമാണെന്റെ പരാതി. പണ്ട് ചുറ്റുവിളക്കിന് തിരുമേനി തേങ്ങയെറിഞ്ഞപ്പോള്‍ എടുക്കാനോടിയത് നേരെ വെളിച്ചപ്പാടിന്റെ മുന്നിലെക്കായിരുന്നു. ഒരു അലര്‍ച്ച അത്രയേ കേട്ടുള്ളൂ. പിന്നെ ഒരോട്ടമായിരുന്നു. ആ വഴിയിലെവിടെയും പിന്നീട് പുല്ലു ചെത്തേണ്ടി വന്നിട്ടില്ല അമ്പലക്കമ്മറ്റിക്കാര്‍ക്ക്. പിറ്റേന്ന് പനി പിടിക്കും എന്ന കൂട്ടുകാരുടെ പ്രവചനം ഫലിച്ചില്ല എന്ന് മാത്രം.

    ReplyDelete
    Replies
    1. ഹാ.. ഹാ. ആഹാ,, അരുണ്‍

      വായനക്ക് നന്ദിയുണ്ട് ..

      കമന്റില്‍ പറഞ്ഞ അനുഭവം കലക്കി !!

      Delete
  15. ഇതു ഞാന്‍ വായിച്ചു തുടങ്ങിയപ്പോള്‍ ആരാടാ നമ്മടെ വേണുവേട്ടന്റെ പോസ്റ്റ്‌ അടിച്ചുമാറ്റിയത് എന്ന് ചോദിക്കാന്‍ തുടങ്ങുകയായിരുന്നു.

    തുഞ്ചാനിയില്‍ തന്നെ പോസ്ടിയാല്‍ എന്താ കുഴപ്പം? ഒക്കെ ഒരേ രചയിതാവല്ലേ?? ഇ-മഷിയില്‍ വായിച്ചിരുന്നു.

    സംഗതി ഇഷ്ടമായി. വെറും നര്‍മ്മം മാത്രമല്ല. മികച്ച സാഹിത്യവും ഭാഷയും ഇണ ചേര്‍ന്നുള്ള സുന്ദരന്‍ കഥയാണ്‌..,

    ReplyDelete
  16. ജോസൂ..

    നന്ദി .. വായനക്കും .. അഭിപ്രായത്തിനും !!

    ReplyDelete
  17. മഷി ഉണങ്ങുന്നതിനു മുൻപ്‌ വായിച്ചിരുന്നു.

    ReplyDelete
    Replies
    1. നന്ദി ശ്രീ കലാ വല്ലഭന്‍ !!

      Delete
  18. ഇതിനു ഞാന്‍ വായിച്ച് കമന്റിയില്ലെ നേരത്തെ. നന്നായിട്ട്ണ്ട്. പാവം വെളിച്ചപ്പാട്, എന്നാലും അങ്ങോര്‍ രക്ഷപ്പെട്ടല്ലൊ അത് മതി.

    ReplyDelete
    Replies
    1. നന്ദി ശ്രീമതി യാസ്മിന്‍ ... വരവിനും വായനക്കും !

      Delete
  19. ഇ-മഷിയിൽ വായിച്ചിരുന്നു.....
    നാട്ടിൻ പുറത്തിന്റെ അമ്പല പരിസരവും, മനുഷ്യരേയും മിഴിവോടെ വരച്ചു. ഓരോ കഥാപാത്രത്തെയും സൂക്ഷ്മഭാവങ്ങളോടെ വായനക്കു വെച്ചു....

    ആസ്വദിച്ചുകൊണ്ടുള്ള നല്ല വായനാനുഭവം.

    ReplyDelete
    Replies
    1. നന്ദി മാഷേ ..
      വിലയേറിയ ഈ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും !!

      Delete
  20. ആദ്യമായാണ് ഈ വഴി ,വരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു ,,,,,,,നല്ല വെളിപാട് തന്നെ ഇ മഷിയില്‍ വായിച്ചിരുന്നു ,,ആശംസകള്‍ വീണ്ടും വരാം ട്ടോ

    ReplyDelete
  21. നന്ദി നസീം ,,,

    ഇടക്കൊക്കെ വരിക ... എന്റെ തുഞ്ചാണിയിലും !!

    http://padheyam-oduvathody.blogspot.in/


    ReplyDelete
  22. ഇ മാഷിയിലെ തകര്‍പ്പന്‍ പോസ്റ്റുകളില്‍ ഒന്നായിരുന്നു ഇത്...

    ആദ്യം വായിച്ചപ്പോള്‍ തന്നെ ഒരുപാട് ചിരിച്ചു...

    ReplyDelete
    Replies
    1. നന്ദി ഡോക്ടറെ .. ഈ വഴിക്കുള്ള വരവിന്...

      Delete
  23. ഒരു ഗ്രാമം,അമ്പലം,അമ്പലവാസികൾ,ജീവിക്കാൻ കള്ളവേഷം കെട്ടുന്ന നാടൻ മന്ത്രവാദികൾ..എന്റെ ഗ്രാമത്തിന്റേയും ഒരു പരിഛേദം ഞാൻ ഇവിടെ കണ്ടു..രസകരമായി അവ്അതരിപ്പിച്ച ഈ കഥക്ക് എന്റെ ആശംസകൾ.....

    ReplyDelete
    Replies
    1. ഈ സ്നേഹത്തിന്..ഈ പ്രോത്സാഹനത്തിനു നന്ദി ഏറെയുണ്ട് സര്‍ ..

      Delete
  24. ഇ-മഷിയില്‍ വായിച്ചു ചിരിച്ചിരുന്നു. ഇപ്പോള്‍ വായിച്ചു പിന്നെയും ചിരിക്കുന്നു.

    ReplyDelete
  25. ഇ മഷിയില്‍ വായിച്ചിരുന്നു..
    ഇഷ്ടാവേം ചെയ്തിരുന്നു.....

    ReplyDelete
  26. ഓര്‍ത്തു ചിരിക്കാന്‍ പറ്റിയ പോസ്റ്റ്‌ വേണുവേട്ടാ. :) ക്ലൈമാക്സ് തീരെ പ്രതീഷിക്കാത്തതായിരുന്നു.

    ReplyDelete
    Replies
    1. ജെഫു ..

      നന്ദിയുണ്ട് .. സുഹൃത്തെ ഈ വരവിനും വായനക്കും !

      Delete
  27. പതിവുപോലെ ഇതും കലക്കി.പുതിയ ബ്ലോഗിനും ഇതോടൊപ്പം ആശംസകള്‍ !

    ReplyDelete
    Replies
    1. നന്ദി മാഷേ ... ഈ സന്ദര്‍ശനത്തിന്

      Delete
  28. ഹ ഹ. ജോര്‍.
    എന്നാലും അവസാനത്തെ മൂന്നു ഖണ്ഡിക ധൂര്‍ത്ത് ആണെന്ന് പറയും.

    ReplyDelete
  29. ഉബൈദ്‌ ....

    നന്ദി .. ഇത് വഴി വന്നതിനു...

    ആള്‍ ദൈവങ്ങള്‍ എങ്ങിനെയൊക്കെ ജന്മമെടുക്കാം എന്നതിലേക്ക് ഒന്നെത്തി നോക്കിയതാണ് ആ മൂന്ന് പാരഗ്രാഫ്. ഈ വേറിട്ട വായനക്ക് ഒരിക്കല്‍ കൂടി നന്ദി പറയുന്നു.

    ReplyDelete
  30. ഭക്തിയെ പല പേരില്‍ മാര്‍ക്കറ്റ്‌ ചെയ്യുന്ന നാടല്ലെ നമ്മുടെ കേരളം, ഇങ്ങനെ ഉള്ള സംഭവങ്ങള്‍ സാധാരണം.
    നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍, ആശംസകള്‍.

    ReplyDelete
  31. നന്ദി പ്രദീപ്‌ ..

    ഈ ആദ്യ സന്ദര്‍ശനത്തിനും വായനക്കും ..

    ReplyDelete
  32. നേരത്തെ വായിച്ചിരുന്നു... ഇതിന്രെ കുറിച്ച് അവിടെ ധാരാളം ചർച്ച ചെയ്യുകയും ചെയ്തു...രസകരമായി പറഞ്ഞിരിക്കുന്നു... ആശംസകൾ

    ReplyDelete
    Replies
    1. നന്ദി ... മോഹി .. ഈ വരവിനും വായനക്കും !

      Delete
  33. വെളിച്ചപാടിന്റെ വിഷമം വായിച്ചു ചിരി വന്നു. അമ്പലവും ചുറ്റുപാടുകളും ഒരു ചിത്രം പോലെ മനസ്സില്‍ തെളിഞ്ഞു നിന്നു.

    ഇഷ്ട്ടമായി

    ReplyDelete
  34. ഒരു അമ്പലത്തെ ചുറ്റിപ്പറ്റിയാണ് എന്നും ഗ്രാമീണ ജീവിതം മുന്നോട്ടു പോകാറ്. അവിടെ ഒരു മോഷണം നടന്നാല്‍ ഉണ്ടാക്കുന്ന പ്രതികരണങ്ങളെ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട് കഥയില്‍ .. എന്നും മോഷ്ടാവ് സമൂഹത്തില്‍ താഴ്ന്നു നില്‍ക്കുന്നവന്‍ ആകും എന്ന മുന്‍ധാരണയെ പരിഹസിക്കുന്നുമുണ്ട്. (അല്ലെങ്കിലും ചെറിയ മോഷണം പാവങ്ങള്‍ക്കും വലിയ വലിയ മോഷണം പണക്കാര്‍ക്കും പറഞ്ഞതാണല്ലോ ). ഇനി വെളിച്ചപ്പാടിന്റെ കഴിവ് തന്നെയല്ലേ ആ ഉരുളി കണ്ടെടുത്തത്.. വണ്ടിന്റെ രൂപത്തില്‍ ദൈവം വഴി കാട്ടിയായി എന്നെ വിശ്വാസികള്‍ അത് മനസ്സിലാക്കുക എന്ന് ഒരു യുക്തി എനിക്ക് തോന്നുന്നു.. പലപ്പോഴും പക്ഷെ ഇത്തരം സംഭവങ്ങള്‍ക്ക് ശേഷം പലരും അമാനുഷികരായി മാറും എന്നതാണ് ഒരു കുഴപ്പം. വളരെ ആസ്വാദ്യകരമായി വായിച്ചു പോയി.. ലളിതമായി പറഞ്ഞാല്‍ വായിക്കാന്‍ സുഖം കൂടും എന്ന് തെളിയിച്ച നല്ല ഒരു രചന

    ReplyDelete
  35. നന്ദി .. നിസാര്‍ ......കറയറ്റ ഈ പ്രോല്സാഹനത്തിന്.....

    ReplyDelete
  36. ഈ മഷിയില്‍ വായിച്ചിരുന്നു.

    രസകരമായി, ഈ ഭാഷാ ശൈലി വളരെ ഇഷ്ടമായി...


    ആശംസകള്

    ReplyDelete
  37. നന്ദി റൈനി ഡ്രീംസ്‌ ..

    ഈ പ്രോല്സാഹനത്തിന് !!

    ReplyDelete
  38. ഇ മഷിയില്‍ കണ്ടിരുന്നു
    എന്നാല്‍ ഇവിടെയും ഇതു
    അവതരിപ്പിച്ചത് നന്നായി
    ഇവിടെ വായ്പ്പാന്‍ കുറേക്കൂടി
    എളുപ്പമായി.നന്നായിപ്പറഞ്ഞു.
    ആശംസകള്‍

    ReplyDelete
  39. നല്ല കിടുംബന്‍ കഥ
    ഇനി വണ്ടിന്റെ രഹസ്യം പുറത്തറിഞ്ഞ് പോയാലും സാരമില്ല
    അത് ദൈവവണ്ടാണെന്ന് കരുതിക്കൊളും
    അത്രയ്ക്കുണ്ട് ഇപ്പോള്‍ വിശ്വാസത്തിന്റെയൊരു പവര്‍

    ഇ-മഷി മാഗസിന്‍ വായിച്ചില്ല. ഇവിടെയാണിക്കഥ ആദ്യം വായിക്കുന്നത്
    (അവധി ആയിരുന്നു. നാട്ടുമ്പുറത്ത് മഷി ഡൌണ്‍ലോഡ് ചെയ്യാന്‍ കുറെത്തവണ ശ്രമിച്ചു. ഫലം നാസ്തി)

    ReplyDelete
    Replies
    1. നന്ദി ശ്രീ അജിത്‌ ..

      തിരിച്ചു കര്‍മ്മഭൂമിയില്‍ എത്തിയല്ലോ ...
      ഇനി കര്‍മ്മം തുടരുക !!

      ഒഴിവുകാലം നന്നായിരുന്നുവെന്ന വിശ്വാസത്തോടെ :))

      Delete
  40. This comment has been removed by the author.

    ReplyDelete
  41. തനി നാടൻ നർമ്മത്തോടെ എഴുതി
    ആശംസകൾ

    ReplyDelete