പ്രിയ വായനക്കാര്‍ക്ക് തുടിതാളത്തിലേക്ക് സ്വാഗതം !!!

Monday 22 October 2012

അചിന്ത്റാമിന്റെ ആകുലതകള്‍






സീതയുടെ ശവമടക്ക് കഴിഞ്ഞു ഇരുട്ടും ചമേലിയും ഒരുമിച്ചാണ് കുടിലിന്‍ മുറ്റത്തെത്തിയത്.
ചമേലിയുടെ മിഴികളിലെ ലവണജലം മുഴുവനായി ഉണങ്ങിയിട്ടില്ല .  മഞ്ഞു വീണു കുളുര്‍ന്ന കൂരയ്ക്കു മുന്നില്‍ കൂനിയിരിക്കുന്ന  അചിന്ത് റാം അവളുടെ കിതപ്പ് കേട്ടാണ് മുഖമുയര്‍ത്തിയത്.

കുടിലിന്‍ വാതിലില്‍ കെട്ടിയുറപ്പിച്ച മുളം തണ്ടില്‍ തൂങ്ങുന്ന റാന്തലിനെ ഉഞ്ഞാലാട്ടുകയാണ് കാറ്റ്.
റാന്തല്‍ വെളിച്ചത്തില്‍ തിളങ്ങുന്ന ഓട്ടുഹുക്കയുടെ  നീണ്ട നാളത്തിലേക്ക് തല ചേര്‍ത്തു പുക നുണഞ്ഞു കൊണ്ടിരിക്കയാണ്  ആ ജാട്ട് കര്‍ഷകന്‍.  അരിച്ചു കയറുന്ന തണുപ്പിനെ പ്രതിരോധിക്കാന്‍  മുന്നിലാളുന്ന തീയിലേക്ക് അയാളുടെ കൈകള്‍ ചെന്ന് മടങ്ങുന്നത് കാണാം.

"ഉത്തം സിംഗ് ഈ നാടിന്റെ അന്തകന്‍ ആണ്. അവനെ കൊല്ലണം "

മണ്‍കൂജയിലെ വെള്ളമെടുത്തു മുഖം കഴുകവേ അവള്‍ പിറുപിറുത്തു.   ചീര വയലുകളെ തഴുകിയെത്തുന്ന തണുത്ത കാറ്റിനും  അവളിലെ താപം തണുപ്പിക്കാനായില്ല.
 
"സീതയടക്കം എത്ര പെണ്‍കുട്ടികളുടെ മാനവും  ജീവനുമാണ് അവന്‍ ചീന്തിയെറിഞ്ഞത്!!"

 "ഇവിടെ ആര്‍ക്കും മുഖമില്ല, നാവുമില്ല  .. ...  ആണുങ്ങള്‍ എല്ലാം ഹിജഡകള്‍ ആണിവിടെ ..... "

ചമേലിയുടെ അരിശമടങ്ങുന്നില്ല.  കൂരക്കകത്ത് കയറി റൊട്ടിക്ക് മാവ് കുഴക്കുമ്പോഴും അവള്‍ എന്തൊക്കെയോ പുലമ്പുന്നത് അചിന്ത്റാമിന് കേള്‍ക്കാം.

ഹുക്കയുടെ നീണ്ട നാളത്തിലേക്ക് ചുണ്ട് ചേര്‍ത്തു ഒരു കവിള്‍ കൂടി പുക നുണഞ്ഞ ശേഷം തലയിലെ ജാട്ട് ടര്‍ബന്‍ യഥാസ്ഥാനത്താക്കി  അയാള്‍ വീണ്ടും ചിന്തകളില്‍ മുഴുകി.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ പാതയോരത്തെ വിശാലമായ തരിശു ഭൂമിയില്‍ കൃഷിയിറക്കാന്‍ എത്തുമ്പോള്‍ താന്‍ കണ്ട ഉത്തം സിംഗ് .

അന്നയാള്‍ വെറുമൊരു തട്ടുകടക്കാരനായിരുന്നു.  ധാന്യം  വിളയുന്ന പാടത്തിന്‍ പാതി പകുത്തെടുത്തു അതില്‍ സ്ഥിരമായുറപ്പിച്ച കൈവണ്ടി ചക്രങ്ങള്‍ക്ക് മുകളിലായിരുന്നു ഉത്തംസിംഗ് കച്ചവടം നടത്തിയിരുന്നത് .  

മരക്കാലുകള്‍ ഇളകിയാടുന്ന ബെഞ്ചില്‍ ഭോജ്പ്പുരി പത്രത്തില്‍  വാര്‍ത്ത പരതുന്ന  ഒന്ന് രണ്ടു മെലിഞ്ഞ രൂപങ്ങളും   ദ്രവിച്ച  ഇരുമ്പ് കമ്പികളാല്‍ പണിത കോഴി കൂടില്‍ കണ്‍ചിമ്മിയുറങ്ങുന്ന കോഴികളെ വടിയിട്ടു കുത്തുന്ന ഉത്തംസിങ്ങിന്റെ വികൃതി കുട്ടികളെ നോക്കിയിരുന്നു ബീഡി പുകച്ചു തള്ളുന്ന മറ്റു  രണ്ടു പേരുമൊക്കെയായിരുന്നു ഉത്തംസിങ്ങിന്റെ അന്നത്തെ പറ്റുകാര്‍.

വണ്ടി ചക്രത്തിനരികിലെ കല്ലടുപ്പില്‍ മുഷിഞ്ഞു കത്തുന്ന കരിമ്പിന്‍ ചണ്ടിയും വൈക്കോലും തീര്‍ക്കുന്ന  കടുത്ത പുക അടുപ്പിനു മുകളിലെ അലുമിനിയ  പാത്രത്തില്‍ കരി പുരട്ടി കൊണ്ടിരിക്കും.  വശങ്ങളില്‍ ചില്ല് പാകിയ കൊച്ചുപെട്ടിയില്‍  സൂക്ഷിച്ച ബന്നും പാവും ചായക്കൊപ്പം വിറ്റ് അഷ്ട്ടിക്കുള്ള വക തേടിയിരുന്ന ഉത്തംസിംഗ് പ്രതാപങ്ങളിലേക്ക് നടന്നു കയറിയ വഴികള്‍.  അവക്ക് നൂറു കണക്കിന് ഗ്രാമീണ പെണ്‍കോടികളുടെ ചാരിത്ര്യനഷ്ട്ടത്തിന്റെയും കണ്ണുനീരിന്റെയും കഥകള്‍ പറയാനുണ്ട് എന്നത് ഗ്രാമം മറന്ന ചെറിയ കാര്യങ്ങള്‍ ആണല്ലോ!!

ഇന്ന്  "ഉത്തം സിംഗ് ദ ദാബാ" ഈ  പാതയോരത്ത് ആയിരങ്ങള്‍ കൊയ്യുന്ന മദ്യ സല്‍ക്കാര കേന്ദ്രവും ഭോജനശാലയുമായി  മാറി കഴിഞ്ഞു.   വിവിധ ഗ്രാമങ്ങളിലെ  ദാരിദ്ര്യം പിടിമുറുക്കുന്ന ചേരികളില്‍ നിന്നും  പെണ്‍കുട്ടികളെ  ജോലിക്കെന്ന വ്യാജേന അയാള്‍ ഇവിടെയെത്തിക്കുന്നു.  തുച്ചമായ വേതനം നല്‍കി രാത്രികളില്‍ ലഹരിയുടെ മേല്‍ക്കുപ്പായമണിഞ്ഞ ആവശ്യക്കാര്‍ക്ക് അവരെ  വീതിച്ചു നല്‍കുന്നു.
 
വന്യമായ ഒരു പുഞ്ചിരി എല്ലായ്പോഴും ചുണ്ടുകളില്‍ സൂക്ഷിച്ചിരുന്ന അയാളുടെ പറ്റുകാരില്‍  ലോറി ഡ്രൈവര്‍മാര്‍ മുതല്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ വരെ ഇടം പിടിച്ചിരുന്നു.  മാംസദാഹികളുടെ മടിശ്ശീലകളിലൂടെ അടിവെച്ചു കയറിയ അയാളുടെ ഉന്നതങ്ങളിലെ സ്വാധീനം  കൊല്ലും കൊലയും വരെ നടത്താനുള്ള തുറന്ന സമ്മതം അയാള്‍ക്ക്‌ നല്‍കി.

കയ്യിലെത്തുന്ന സംഖ്യയുടെ വലുപ്പമനുസരിച്ച് നേതാക്കാള്‍ അകത്ത് മുറികളില്‍ രതിസുഖം നുകരുമ്പോള്‍ തുച്ച വരുമാനക്കാരായ ഡ്രൈവര്‍മാര്‍ ദാബക്ക് പുറകിലെ കരിമ്പ്‌ പാടങ്ങള്‍ക്ക്
നടുവില്‍ ഇണ ചേര്‍ന്നു.  നനുത്ത മഞ്ഞിന്‍ മറയില്‍ തുറന്ന ആകാശകീഴില്‍ ചൂടി കട്ടിലുകളില്‍ സര്‍പ്പങ്ങളെ പോലെ  കേട്ട് പിണഞ്ഞ മനുഷ്യ ശരീരങ്ങള്‍.  ഗ്രാമവാസികളില്‍ അവ അസ്വാസ്ഥ്യം പകര്‍ന്നുവെങ്കിലും  ഉത്തം സിങ്ങിന് നേരെ ശബ്ദമുയര്‍ത്താന്‍ ആരും ധൈര്യപെട്ടില്ല.

 നേരം പുലര്‍ന്നാല്‍ ദാബക്കരികിലെ ജലം നിറച്ച സിമന്റ്‌ തോട്ടിയില്‍ നിന്നും നിറച്ചെടുത്ത പ്ലാസ്ടിക് കുപ്പികളുമായി  ചീരപ്പാടങ്ങളില്‍ കുനിഞ്ഞിരിക്കുന്ന ലോറി  ഡ്രൈവര്‍മാരും  ദാബക്ക് മുന്നില്‍  നിര്‍ത്തിയിട്ട ലോറികളില്‍ നിന്നും കനം തൂങ്ങിയ മുഖവുമായി നടന്നകലുന്ന സ്ത്രീകളുമൊക്കെ ഗ്രാമത്തിന്റെ സ്ഥിരം കാഴ്ചകള്‍ ആയി മാറി  . 

ചീരവയലുകളില്‍ കലപ്പ വലിക്കുന്ന ചമേലിയടക്കമുള്ളവരുടെ മേനികൊഴുപ്പിലും  ഉത്തം സിംഗ്  അടുത്ത ഇരയെ തിരയുന്നുവോ എന്ന ചിന്ത  അചിന്ത് റാമിനെ വല്ലാതെ ആകുലപെടുത്തി. 

പട്ടിയെ തല്ലി കൊല്ലും പോലെ അവസാനിപ്പിക്കണം ഇവനെയെന്നു നിരവധി തവണ ചമേലി ഉരുവിടുമ്പോള്‍ ഇവള്‍ക്ക് വല്ല  ബാധയും കൂടിയോ എന്ന് അചിന്ത് റാം ചിന്തിക്കുമായിരുന്നു.  അതോ ഉത്തം സിംഗ് അവളെയും ഉപദ്രവിച്ചു കാണുമോ?? ഭയം മൂലം അവള്‍ വല്ലതും തന്നില്‍ നിന്നും മറക്കുന്നുവോ ?? 

ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ മനസ്സിനെ മഥിക്കുമ്പോള്‍ കൂരക്കകത്ത് നിന്നുമുള്ള ചമേലിയുടെ വിളിയാണ് അയാളെ ചിന്തകളില്‍ നിന്ന് തിരികെ കൊണ്ട് വന്നത്. 

മുന്നില്‍ വെച്ച പിഞ്ഞാണത്തില്‍ വിളമ്പിയ ചുടു റൊട്ടി വേവിച്ച പരിപ്പില്‍ മുക്കി കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ചമേലിയോടായി  അചിന്ത് റാം പറഞ്ഞു.

ചിലതൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും  നടിച്ചാല്‍ മാത്രമേ നമുക്ക് സമാധാനമായി ജീവിക്കാനാകൂ... നാടിനെയും നാട്ടാരെയും മുഴുവന്‍  നന്നാക്കാന്‍ നമുക്കാകുമോ ??

നീ ഗ്രാമത്തില്‍ മുഖിയയുടെ മകനെ തല്ലിയതും തുടര്‍ന്നുണ്ടായ കഷ്ട്ടപാടുകളും നീ മറന്നുവോ?? നീ  നക്സല്‍ബാരിയാണെന്നും മുഖിയയുടെ  മകനെ കൊല്ലാന്‍ ശ്രമിച്ചു എന്നുമല്ലേ മുഖിയയുടെ വക്കീല്‍ കോടതിയെ ധരിപ്പിച്ചത്.  ആ കേസില്‍ ഇനിയും ഒരു തീര്‍പ്പായിട്ടില്ല.  കൂടാതെ നമുക്ക് ഗ്രാമം വിട്ടു പോരെണ്ടതായും  വന്നു   എല്ലാം മറന്നു ഇവിടെ ഈ കൃഷിയിടത്തില്‍ ചീരയും പാലക്കും വിളയിച്ചു വിറ്റ് അന്നം തേടുന്നത് പോലും ഉത്തം സിംഗ് കരുതിയാല്‍ ഇല്ലാതാക്കാന്‍ കഴിയും.  ആര്‍ക്കും അയാളെ ഒന്നും ചെയ്യാന്‍ കഴിയില്ല.  ആയതിനാല്‍ നമുക്ക് നമ്മുടെ വഴി.  നാം ഒന്നും കണ്ടിട്ടും കേട്ടിട്ടും ഇല്ല.

കത്തുന്ന കണ്ണുകളാല്‍ ദഹിപ്പിക്കുന്ന ഒരു നോട്ടവും ഇരട്ടി വേഗത്തില്‍ മിടിക്കുന്ന ഇടനെഞ്ചിന്‍ കിതപ്പും മാത്രമായിരുന്നു  ആ വാക്കുകള്‍ക്കുള്ള  ചമേലിയുടെ പ്രതികരണം.  ആ നോട്ടത്തിന്‍ തീഷ്ണത നല്‍കിയ ഉള്‍ഭയം പുറത്തു കാണിക്കാതെ വിരിച്ചിട്ട കൈതതടുക്കിലേക്ക് ചായവേ അയാള്‍ പറഞ്ഞു ... "നാളെ പട്ടണത്തില്‍ പോയി വിത്ത്‌ വാങ്ങണം " . 

ഹരി ഓം.. ഹരി ഓം ... എന്ന വിളികളോടെ വിയര്‍പ്പിന്‍ മണം പുരണ്ട കമ്പിളിക്കീറ് നെഞ്ചില്‍ വലിച്ചിടുമ്പോഴും അയാളിലെ ആകുലതകള്‍ ഇരട്ടിക്കയായിരുന്നു.   ചാഞ്ഞും ചെരിഞ്ഞും കത്തുന്ന റാന്തല്‍ നാളമണച്ചു  ഭര്‍ത്താവിന്നരികില്‍ ചുരുളുമ്പോള്‍ ഹിംസ്രമൃഗങ്ങള്‍ പിച്ചിച്ചീന്തിയ സീതയുടെ ചേതനയറ്റ ശരീരം ചമേലിയുടെ മനസ്സിനെ വെട്ടയാടികൊണ്ടിരുന്നു. 

അവള്‍ അങ്ങിനെയാണ്.  ജന്മിത്വത്തിന്റെ വികൃത ഹസ്തങ്ങള്‍ വിതച്ച അനീതികള്‍ക്കെതിരെ ഗ്രാമീണരെ ഒന്നിപ്പിച്ചു അവസാനം വയലിലെ ചെളിയില്‍ തല ചവിട്ടി പൂഴ്ത്തിയ  നിലയില്‍ അവസാനിച്ച പോരാളിയായ ഒരു ഹരിന്യാവി കര്‍ഷകന്റെ  മകള്‍.  പിതാജിയെ പോലെ തന്നെ അനീതിക്കെതിരെ എല്ലായ്പ്പോഴും ശബ്ദമുയര്‍ത്തിയതിന്നാല്‍ ഗ്രാമം അവള്‍ക്കു നക്സല്‍ബാരി എന്ന പേരു ചാര്‍ത്തി നല്‍കി.

പട്ടണത്തിന്റെ ഹൃദയ ഭാഗത്തെ ലക്ഷ്മി പ്രതാപിന്റെ ധാന്യക്കടയില്‍ നിന്നും തൂക്കി വാങ്ങിയ വിത്ത്‌ ചാക്കില്‍ നിറച്ചു  തലയിലേറ്റി നിരത്തരികിലെ കണ്ണാടി ചില്ലുകള്‍ക്കുള്ളില്‍ സൂക്ഷിച്ച വസ്തുക്കളെ നോക്കി നടന്നു നീങ്ങയാണ് അചിന്ത് റാം .  ഗ്രാമത്തിലേക്ക് ചരക്കുമായി പോകുന്ന ഏതെങ്കിലും ലോറി കിട്ടിയാല്‍ അധികം  വൈകാതെ കുടിലിലെത്താം.  ഏതാനും വാര നടന്നാല്‍ വലതു വശത്തായി കാണുന്ന വലിയ ഗുധാമുകളില്‍ നിന്നും ചരക്ക് ലോറികള്‍  പുറപ്പെടും.  വെയിലാറാന്‍ തുടങ്ങുന്നു.

വെളുത്ത പുക തുപ്പി പായുന്ന ലോറിക്കു പിറകിലെ അടുക്കി കെട്ടിയ മരപ്പെട്ടികള്‍ക്ക് മുകളില്‍ ഒരു സംഘം യാത്രക്കാര്‍ക്ക് നടുവില്‍ ആടിയും ഉലഞ്ഞും അയാളുമിരുന്നു.  അസഹ്യമായ തണുപ്പും അധികം കനമില്ലാത്ത മഞ്ഞും അസ്തമയ സൂര്യനെ  വെല്ലു വിളിക്കയാണ്.

ചമേലി എന്ത് ചെയ്യുകയാവും ??  ചീരപ്പാടത്തെ കള പറിക്കയാകുമോ?? ചിലപ്പോള്‍  ഉഴുതിട്ട നിലത്തെ മണ്‍കട്ടകളെ സമൂഹത്തിലെ അനീതിയായി  കണ്ടു അടിച്ചു പരത്തുകയാവാം .... അനുഭവങ്ങളില്‍ നിന്നും ഇവള്‍ ഇനിയും ജീവിതമെന്തെന്ന് പഠിക്കാത്തതെന്തേ ...?? അചിന്ത് റാം വീണ്ടും ആകുല ചിത്തനായി. 

ഗ്രാമത്തിലെ കവലയില്‍ ലോറിയിറങ്ങി തലയിലേറ്റിയ ചാക്കുമായി കുടില്‍ ലക്ഷ്യമാക്കി അയാള്‍ നടന്നു.  അലസമായി കടന്നെത്തുന്ന സായാന്ഹത്തിന്‍ വരവ് കാത്തു ഗ്രാമീണ യുവാക്കള്‍ അവിടവിടെ കൂട്ടം കൂടി നില്‍ക്കുന്നത് കാണാം.  ഗ്രാമത്തില്‍ എത്തിയതും തണുപ്പ് ഇരട്ടിച്ച പ്രതീതി.

"ആ ... നീ വന്നുവോ ?? എളുപ്പം കുടിയില്‍ ചെല്ല് ..." 

എതിരെ വന്ന കമ്പിളിക്കുള്ളില്‍ നിന്നും കേട്ട  ശബ്ദം ലാല്‍ജി ദാദയുടെതാണെന്നു തിരിച്ചറിയും മുന്നേ അയാള്‍ നടന്നകന്നിരുന്നു.

പ്രായാധിക്യം മൂലം ശുഷ്ക്കിച്ച അയാളില്‍ നിന്നും കേട്ട ശബ്ദത്തിനു വല്ലാത്ത ഇടര്‍ച്ച അനുഭവപെട്ടു. 

പതിവിനു വിപരീതമായി ഗ്രാമവാസികള്‍ മുഴുവനായും നിരത്തില്‍ ചുറ്റിപറ്റി നില്‍ക്കുന്നു.  ഉത്തം സിംഗിന്റെ ദാബക്ക് മുന്നില്‍ നിര്‍ത്തിയിട്ട പോലീസ് വാഹനങ്ങള്‍ക്ക് ചുറ്റും അകലെ തന്റെ കുടിലിനു മുന്നിലും  ജനം കൂടി നില്‍പ്പുണ്ട്.  അയാളുടെ ചലന വേഗത താളം തെറ്റി തുടങ്ങിയിരിക്കുന്നു.  വിറയാര്‍ന്ന കാലുകളുടെ ശക്ത്തി ക്ഷയിക്കുന്നുവോ എന്നയാള്‍ സംശയിച്ചു. 

ഹേ... ഭഗവാന്‍ .... എന്റെ ചമേലിക്കെന്തെങ്കിലും...??

നിരത്തിനരികിലെ പാതിയിടിഞ്ഞ മതിലില്‍ വിത്ത്‌ ചാക്കിറക്കി മുന്നോട്ടായാന്‍ തുനിയവേ കണ്ണുകളിലേക്ക്  കറങ്ങുന്ന ചുവന്ന വെളിച്ചം വിതറി പാഞ്ഞു പോയ ഒരു ശവവാഹിനിക്ക്  പുറകെ പാഞ്ഞു വന്ന പോലീസ്‌ വാഹനത്തിലെ അകക്കാഴ്ച  അയാളെ തളര്‍ത്തി!!!   

കണ്‍കോണില്‍ രൂപം കൊണ്ട ഈര്‍പ്പം കാഴ്ച മറിക്കവേ സ്വന്തം കാലുകള്‍ പോലും കാണാന്‍ വയ്യാത്ത വിധം ഒരിരുള്‍ അയാളെ ആവരണം ചെയ്യുന്നത് അയാളറിഞ്ഞു.  വട്ടകണ്ണാടികള്‍ തുന്നി പിടിപ്പിച്ച  മേല്‍കുപ്പായവും  മുട്ടറ്റം  വെളുത്ത പ്ലാസ്ടിക്ക് വളയങ്ങള്‍ അണിഞ്ഞ  കൈതണ്ടകളും രൌദ്രഭാവം പടര്‍ന്നേറിയ  മുഖവും അയാളുടെ മങ്ങിയ കാഴ്ചയില്‍ അലിഞ്ഞലിഞ്ഞില്ലാതായികൊണ്ടിരുന്നു. 

നിരത്തില്‍ തളര്‍ന്നിരുന്ന അയാള്‍ സ്വയം  ചോദിച്ചു .... " ഇനിയെന്ത്‌...??? "

അചിന്ത് റാമിന്റെ ആകുലതകള്‍ ഏറുകയാണ്!


(മഴവില്ല് ഓണ്‍ലൈന്‍ മാഗസിന്‍ ഒക്ടോബര്‍ ലക്കം പ്രസിദ്ധീകരിച്ചത് )

ചിത്രം  ... ഗൂഗിളില്‍ നിന്ന്

Monday 3 September 2012

വെളിപാട്


മഴ അല്‍പ്പം ശമിച്ചിട്ടുണ്ട്.  നിറഞ്ഞു കിടന്ന അമ്പലകുള കടവില്‍ ആളനക്കമില്ല.  തെളിഞ്ഞ ജലോപരിതലത്തില്‍ പൊന്‍സൂചികളെറിയും പോലെ തുള്ളാട്ടം നടത്തുന്ന പരല്‍ മീനുകളെ ജലത്തോടൊപ്പം  വകഞ്ഞു മാറ്റി മേല്‍ശാന്തി മുങ്ങി നിവര്‍ന്നു.  കിഴക്കിനെ വണങ്ങി ഈറനോടെ തിടപ്പള്ളി ലക്ഷ്യമാക്കി നടന്ന അദ്ദേഹത്തിനു നേരെ ചൂലുമായി നടന്നു വന്ന ജാനുവമ്മയെ പരുഷമായി ഒന്ന് നോക്കിയ ശേഷം  അദ്ദേഹം തിടപ്പള്ളിക്കകത്തേക്ക്  കയറി.


"ചതിച്ചോ ഭഗോതീ ........ "

അരുതാത്തതെന്തോ  സംഭവിച്ച മട്ടില്‍ അലമുറയിട്ടു പുറത്തേക്കു തിരിച്ചിറങ്ങിയ മേല്‍ശാന്തിയെ തിരുമുറ്റം തൂത്തു കൊണ്ടിരുന്ന ജാനുവമ്മ അത്ഭുതത്തോടെ നോക്കി. 

" ഇനി മുറ്റം തൂക്കണ്ട.. വല്ല കാലടയാളവും പോലീസിനു വേണ്ടി വന്നാലോ ???
ക്ഷേത്രത്തിലെ വലിയ ഉരുളി കണാല്ല്യ ... "

ഇത്രയും പറഞ്ഞു നിത്യവും നേരത്തെ വന്നു തിടപ്പള്ളി തുറന്നു ശുചിയാക്കാറുള്ള നാണപ്പനെ തേടി ശാന്തി മതിലിനു പുറത്തേക്ക് ഓടി . സംഭവം ഗൌരവതരമാകയാല്‍ ചൂല് കക്ഷത്തു വെച്ച് ജാനുവമ്മയും ശാന്തിയെ അനുഗമിച്ചു. 

അകലെ ആല്‍ച്ചുവട്ടില്‍ നിന്നും നടന്നു വരുന്ന നാണപ്പനടുത്ത് ഓടിയെത്തിയ ശാന്തി കലിയടക്കാനാകാതെ ആക്രോശിച്ചു ..

"താന്‍ തിടപ്പള്ളി തുറന്നിട്ട്‌ എവിടെ പോയി കെടക്കാര്‍ന്നു?? "

ചോദ്യം കേട്ടതും നാണപ്പന്‍ വല്ലാതെയോന്നു ഞെട്ടി

"തിടപ്പള്ളി തുറന്നിടാനോ... ആര് ??? ഞാന്‍ വീട്ടീന്നു വരണ വഴ്യാ "

നാണപ്പന്‍റെ മറുപടി ലഭിച്ചതും സംഭവം മോക്ഷണം തന്നെ എന്ന് മനസ്സില്‍ സ്ഥിരീകരിച്ച മേല്‍ശാന്തി നാണപ്പനോട് പറഞ്ഞു

"എല്ലാരും തൂങ്ങും .. ഭാഗോതിടെ വല്ല്യേ ഉരുളി കാണാല്ല്യ ...   താന്‍ ഓടി ചെന്ന് ട്രസ്ട്ട്യെ വിളിക്ക്യാ ...."

കേട്ട പാതി കേള്‍ക്കാത്ത പാതി നല്ല ജീവന്‍ നഷ്ടപ്പെട്ട നാണപ്പന്‍ പാടത്തിനക്കരെയുള്ള ട്രസ്റ്റി രാമന്‍ നായരുടെ വീട് ലക്ഷ്യമാക്കി ഓടാന്‍ തുടങ്ങി.   ഇരു വശവും വെള്ളം മുങ്ങി കിടന്ന പാടവരമ്പിലൂടെ വലിയ ചുവടുകളുമായി മുന്നോട്ടു നീങ്ങുമ്പോള്‍ കര്‍ക്കിടക മാനം പോലെ നാണപ്പന്‍റെ മുഖവും മേഖാവൃതമായിരുന്നു.   ഇനി പോലീസ്, കേസ്‌ , പുകില്‍.... എന്തിനൊക്കെ സമാധാനം പറയേണ്ടി വരുമെന്നോര്‍ത്തു മനം വിങ്ങി പായുമ്പോള്‍ മുന്നില്‍ വഴി മുടക്കി നിന്ന ക്യാമല്‍ ശേഖരേട്ടന്‍  ചോദിച്ചു.

"എങ്ങടാ ശരം വിട്ട പോലെ ത്ര കാലത്ത് ???? "

"അമ്പലത്തിലെ ഉരുളി മോക്ഷണം പോയി ... രാമേട്ടനെ അറീക്കാനാ... "

ഇരുണ്ട മാനത്തു നിന്നും ഒരു വെള്ളിടി തലയില്‍ വീണു പൊട്ടിയ പ്രതീതിയോടെ ക്യാമല്‍ ചോദ്യം തുടര്‍ന്നു

"അപ്പൊ ന്ന് ഉച്ചക്കലത്തെ അന്നദാനം  ണ്ടാവില്ല്യെ ??? " 

"ന്‍റെ ശേഖരേട്ട... ഇങ്ങള്‍ക്ക് തീറ്റയെന്നല്ലാതെ വേറെ ഒരു ചിന്തേം ഇല്ലേ ???.... ഇവടെ മനുഷ്യന്‍ വേവാ... അപ്പളാ ങ്ങടെ അന്നദാനം " നാണപ്പന്‍ ഓട്ടം തുടര്‍ന്നു

ഒരു ശാപ്പാട് കൊണ്ട് ദിവസങ്ങള്‍ കഴിച്ചു കൂട്ടാനുള്ള കലോറീസ് ശേഖരിച്ചു വെക്കുന്ന ശേഖരേട്ടന് സ്ഥലത്തെ തല തിരിഞ്ഞ ഏതോ പയ്യന്‍സ് ചാര്‍ത്തി നല്‍കിയ പേരാണ് ക്യാമല്‍.  

വഴിയില്‍ തന്നെയുള്ള വെളിച്ചപാടിന്റെ വീട്ടു പടിക്കല്‍ നിന്ന് ആഞ്ഞു കിതക്കയാണ് നാണപ്പനിപ്പോള്‍. 

"കുട്ട്യേമേ.... അമ്പലത്തിലെ വലിയ ഉരുളി ഇന്നലെ രാത്രി കളവു പോയി.... വെളിച്ചപാടെവെടെ???"

മുറ്റമടിച്ചു കൊണ്ടിരുന്ന വെളിച്ചപാടിന്റെ ഭാര്യ കുട്ടിയമ്മ നാണപ്പന്‍റെ കിതച്ച സ്വരം കേട്ട പാതി കേള്‍ക്കാത്ത പാതി അകത്തേക്കോടി.  ചാവടിയില്‍ തലേ ദിവസത്തെ പട്ടയുടെ കെട്ടിറങ്ങാതെ കിടന്ന വെളിച്ചപാടിന്റെ തലക്കലെത്തി  തന്റെ ജനറേറ്റര്‍ ഓണ്‍ ചെയ്ത പോലുള്ള ശബ്ദത്തില്‍ കുട്ടിയമ്മ  മൊഴിഞ്ഞു.

"കേട്ടോ ... ഭാഗോതിടെ  വല്ല്യേ ഉരുളി കള്ളന്‍ കൊണ്ടോയിത്രേ  .... "

വാര്‍ത്ത കേട്ട് ഞെട്ടി ഉണര്‍ന്ന വെളിച്ചപാട്  ഒരു മാവില കടിച്ചു ചവച്ചു വിരലുകള്‍ കൊണ്ട്  ദന്തശുദ്ധി വരുത്തി.   പുറത്തു തെങ്ങിന്‍ ചുവട്ടില്‍ വെച്ച ഒരു കുടം വെള്ളം തലയില്‍  കമിഴ്ത്തി ദേഹശുദ്ധിയും നേടി   അഴയില്‍ ഉണങ്ങാനിട്ട കൌപീനവും വലിച്ചു അകത്തേക്ക് കുതിച്ചു.  അപ്പോഴാണ്‌ നാണപ്പനുമൊത്ത് ട്രസ്റ്റി നായര്‍  ആ വഴി വന്നത്.

പടിക്കല്‍  ഒരു നിമിഷം ശങ്കിച്ചു നിന്ന അദ്ദേഹം കുട്ടിയമ്മയെ തീരെ മയമില്ലാതെ ഒന്ന് നോക്കിയതിന് ശേഷം ചോദിച്ചു ..

"വെളിച്ചപ്പാട് ന്നലെ രാത്രീല് എവടാരുന്നു ... കുട്ട്യേമേ ??   നെന്റെ ആങ്ങള  ഇപ്പോഴും ജയിലില്‍ തന്നെ അല്ലെ ..??"

നായരുന്നയിച്ച ചോദ്യങ്ങള്‍ തീരെ സുഖിക്കാത്ത കുട്ടിയമ്മ മൌനം പൂണ്ടു നിന്നതെ ഉള്ളൂ. 

"ഏതായാലും വെളിച്ചപാടിനോട് ആ പണിക്കരേം കൂട്ടി ഉടന്‍ അമ്പലത്തിലെത്താന്‍ പറയാ ...'"

ഇത്രയും പറഞ്ഞു നായര്‍ നടന്നു നീങ്ങിയതും  ഫൂ ... എന്ന് നീട്ടി തുപ്പി കുട്ട്യേമ മനസ്സില്‍ പറഞ്ഞു .

"അമ്പലം വിഴുങ്ങികളാ.... ന്നിട്ടും ശങ്ക പവങ്ങളടെ മോളിലാ... ഉരുളി വിഴുങ്ങിയത് അയാള് തന്നെയാവും "

വെളിച്ചപ്പാട് പ്രശ്നം വെക്കാന്‍ പണിക്കരെയും വിളിച്ചെത്തിയപ്പോഴേക്കും വാര്‍ത്തയറിഞ്ഞ് കുട്ടിയമ്മയടക്കമുള്ള  ഗ്രാമജനത  മുഴുവന്‍ അമ്പല നടയില്‍ തിങ്ങി നിറഞ്ഞു.

 സംശയം നിറഞ്ഞ കണ്ണുകളോടെ ഓരോരുത്തരെയും വീക്ഷിക്കയാണ് നായര്‍.  തന്റെ മുഖത്തേക്ക് നീണ്ട നായരുടെ നോട്ടം സഹിക്കാന്‍ വയ്യാതെ ജാനുവമ്മ തല കുനിച്ചു നിന്ന് മനസ്സില്‍ പറഞ്ഞു.

 "കിഴക്കേ നടേലെ ദീപസ്തംഭം എണ്ണ നിറഞ്ഞു തുളുമ്പി നിന്നപ്പോള്‍ തോര്‍ത്തു മുക്കി അല്‍പ്പം തൂക്കു പാത്രത്തിലേക്ക് പിഴിഞ്ഞെടുക്കണതു ഇയാള് പണ്ട് കണ്ടിട്ടുണ്ട്.....

അത് ഗതി കേടോണ്ടാ  ന്നു  ദേവിക്കും അറിയാം...
ന്നു വെച്ച് എടുത്താ പൊന്താത്ത ഉരുളിടെ കാര്യത്തില്‍ ഇയാളെന്തിനാ ന്നെ ങ്ങനെ നോക്കണത് "

ജാനുവമ്മയില്‍ നിന്നും മുഖം തിരിച്ച നായര്‍ ഇപ്പോള്‍ നോക്കുന്നത് നാണപ്പനെയാണ്.

കന്നിമൂലയിലെ കൂവള തറയില്‍ ചില്ലറ വിതറിയിട്ട് അതിലേക്കു ഭക്ത ജനങ്ങള്‍ ഇടുന്ന ചില്ലറ താന്‍ അടിച്ചു മാറ്റണത് നായര്‍ക്ക് അറിയാമെങ്കിലും നാണപ്പന്‍ ധൈര്യം കൈ വിടാതെ നായരെ തന്നെ നോക്കി നിന്നു.

തിങ്ങി നിറഞ്ഞ ജനകൂട്ടത്തെ  സാക്ഷിയാക്കി പണിക്കര്‍ ആവണപലകയില്‍ കവടി നിരത്തി.  കവടി വാരി നെഞ്ചോട്‌ ചേര്‍ത്തു എന്തൊക്കെയോ പിറുപിറുത്തു കവടി തിരിച്ചു പലകയില്‍ വെച്ച് പകുത്തു.   പിന്നെ കണ്ണടച്ച് അദ്ദേഹം ധ്യാനത്തില്‍ മുഴുകാന്‍ തുടങ്ങിയപ്പോള്‍ വെളിച്ചപാടില്‍ എന്തോ ഒരു ചെറിയ വിറയലും ഞെളിപിരിയും ജനം കണ്ടു. 

അല്‍പ്പനേരത്തെ ചിന്തിക്കലിനു ശേഷം കണ്‍തുറന്ന പണിക്കര്‍ ട്രസ്റ്റി നായരെ നോക്കി പറഞ്ഞു.

"സാധനം പരിസരം വിട്ടു പോയിട്ടില്ല.........  ന്നാണ് കാണണത്"

പണിക്കര്‍ ഇത്രയും പറഞ്ഞതും വെളിച്ചപാടിന്റെ ഞെളിപിരി ഇരട്ടിച്ചു.  ക്രമേണ അതോരുതരം തുള്ളലായി മാറി. 

വെളിച്ചപാടിനെന്തു സംഭവിച്ചു എന്നോര്‍ത്തു ജനം അന്തിച്ചു നില്‍ക്കവേ  "ന്‍റെ ദേവീ ............."  ന്നൊരു അലര്‍ച്ചയോടെ വെളിച്ചപാട് നിറഞ്ഞു കിടന്ന അമ്പലകുളത്തിലേക്ക് എടുത്തു ചാടി. 

ജനം അത്ഭുതത്തോടെ കുളത്തിനു ചുറ്റും  വെളിച്ചപാടിന്റെ ആഗമനം പ്രതീക്ഷിച്ചു നിന്നു.  നിമിഷങ്ങള്‍ക്കകം കുളോപരിതലത്തില്‍ തിരിച്ചെത്തിയ വെളിച്ചപാട് വിറച്ചു കൊണ്ട് പറഞ്ഞു.

"ഉരുളി കുളത്തിലുണ്ട്........... !!!"

പടവില്‍ തളര്‍ന്നിരുന്ന വെളിച്ചപാടിന്റെ വാക്ക് കേട്ടതും നായരുടെ ആജ്ഞ അനുസരിച്ച്  മുങ്ങല്‍ വിദഗ്ദ്ധര്‍ കുളത്തിലേക്ക്‌ കുതിച്ചു.  നിമിഷങ്ങള്‍ക്കകം അവര്‍ പൊക്കി കൊണ്ട് വന്ന ഉരുളി കണ്ടു ജനം അത്ഭുതം പൂണ്ടു മതി മറന്നു വിളിച്ചു.

"ദേവീ ... മഹാമായേ ...."

പിരിയാന്‍ തുടങ്ങിയ ജനം മുഴുവന്‍ പറഞ്ഞു കൊണ്ടിരുന്നത് വെളിച്ചപാടിലെ ദേവി പ്രസാദത്തെ കുറിച്ചായിരുന്നു.   പക്ഷെ ബിരുദധാരിയായ വിരുതന്‍ ബാബുവിനു മാത്രം സംഭവം അത്രക്കങ്ങു ദഹിച്ചില്ല.   അദ്ദേഹം പൊട്ടിച്ച വെടിയിങ്ങനെ ....

"ഇത് പണിക്കരും വെളിച്ചപാടും ചേര്‍ന്ന് നടത്തിയ ഒത്തു കളിയാ .....  ഒരാള്‍ പ്രശ്നം വെക്കാനും ഒരാള്‍ മുങ്ങിയെടുക്കാനും ...... ഇതിലെന്തോ കളിയുണ്ട് "

നീ വെറുതെ അതുമിതും പറഞ്ഞു ദേവികോപം വിളിച്ചു വരുത്തണ്ട എന്ന ജാനുവമ്മയുടെ വാക്കുകള്‍ കേള്‍ക്കാതെ സൈക്കിള്‍ ഓടിച്ചുപോയ ബാബുവിനെ കലിയിളകി വന്ന അവറാന്റെ കാള  പാട വരമ്പത്ത് നിന്നും  തോട്ടിലേക്ക് തട്ടിയിട്ടു കാലോടിച്ചതും വെളിച്ചപാടിലെ  ദേവി പ്രസാദത്തിനു മാറ്റ് കൂട്ടി.

സംഗതികളുടെ കിടപ്പ് ഇങ്ങിനെയൊക്കെ ആണെങ്കിലും കുട്ടിയമ്മക്ക് വെളിച്ചപാടിന്‍റെ വെളിപാട്  അത്രക്കങ്ങു ബോധിച്ചില്ല.  പട്ടയടിച്ചു മുട്ടിലിഴഞ്ഞു പാതിരാക്ക് വീട്ടിലെത്തി തന്നെ തെറി അഭിഷേകം നടത്തുന്ന ഇയാളെ ദേവി പോയിട്ട് ഒരു ചുടല യക്ഷി പോലും പ്രാസാദിക്കില്ല എന്ന് കുട്ടിയമ്മക്കുറപ്പായിരുന്നു.  അത്താഴം കഴിഞ്ഞു പായ വിരിക്കുമ്പോള്‍ സംഭവത്തിന്റെ പൊരുള്‍ അറിയാനായി കുട്ടിയമ്മ തന്റെ ജനറേറ്റര്‍ വീണ്ടും ഓണ്‍ ചെയ്തു.

"ന്നാലും സത്യത്തില്‍ ങ്ങടെ മേത്ത് ദേവി കേറീത് തന്നാണോ ???? "

കുട്ടിയമ്മടെ സംശയം കേട്ട് വെളിച്ചപാട് പൊട്ടി ചിരിച്ചു.  കയ്യിലെടുത്ത ചുണ്ണാമ്പ് തേച്ച വെറ്റില മടക്കി അണ്ണാക്കിലോട്ടു തിരുകി അയാള്‍ പറഞ്ഞു.

"അനക്ക് നൊസ്സ് വല്ലതും ണ്ടോ പെണ്ണൊരുത്യേ......'' 

വിരല്‍ തുമ്പില്‍ തോണ്ടിയ അല്‍പ്പം ചുണ്ണാമ്പ് കൂടി നാവില്‍ തേച്ചു അദ്ദേഹം ഭാര്യയോട് പറഞ്ഞ കഥ ഇങ്ങിനെ ..... !!!

ഉരുളി കളവു പോയ വാര്‍ത്തയറിഞ്ഞു തിടുക്കത്തില്‍ അയയില്‍ നിന്ന് വലിച്ചെടുത്ത കൌപീനം വലിച്ചു കെട്ടി അമ്പലമുറ്റത്തെത്തിയ വെളിച്ചപാടിന്റെ കൌപീനത്തിനകത്തു ഒരു ചെറിയ വണ്ട്‌ കുടുങ്ങിയിരുന്നു.

അസ്ഥാനത്തുള്ള വണ്ടിന്റെ ഓട്ടവും കലാപരിപാടികളും ഞെളി പിരി കൊണ്ട് സഹിച്ചു നില്‍ക്കയായിരുന്നു അദ്ദേഹം.  ജനകൂട്ടത്തിനിടയില്‍ നിന്നും എങ്ങോട്ടെങ്കിലും മാറിയാല്‍ കളവിന്റെ പേരില്‍ തന്നെ ആരെങ്കിലും സംശയിച്ചാലോ എന്ന ഉള്‍ഭയം അദ്ദേഹത്തെ അവിടെ തന്നെ പിടിച്ചു നിര്‍ത്തി.

നടത്തം, ഹര്‍ഡില്‍സ്‌, നാനൂറു മീറ്റര്‍ തുടങ്ങിയ ട്രാക്ക്‌ ഇനങ്ങള്‍ക്ക് ശേഷം വണ്ട്‌  നൂറു മീറ്ററില്‍ എത്തിയതും നിക്കകള്ളിയില്ലാതെ വെളിച്ചപാട് ചെറുതായിട്ട് മര്‍മ്മം ഒന്ന് തിരുമ്മിയതും ഒരുമിച്ചായിരുന്നു.   തിരുമ്മല്‍ തീരെ സുഖിക്കാത്ത വണ്ട്‌ വെളിച്ചപ്പാടിന്റെ മര്‍മ്മ സ്ഥാനത്ത്  ഒരു താങ്ങ് താങ്ങി.

ആ താങ്ങലിന്റെ വേദന സഹിക്കാനാവാതെ  കൌപീനമഴിച്ചു എത്രയും പെട്ടെന്ന് വണ്ടിനെ കളയുക എന്ന ഉദ്ദേശത്താല്‍ കുളത്തില്‍ ചാടിയ അദ്ദേഹത്തിന്‍റെ കാല്‍ ചെന്ന് മുട്ടിയത്‌ അടിയില്‍ കിടക്കുന്ന ഉരുളിയുടെ വക്കിലാണ്.

നടന്ന സംഭവമറിഞ്ഞു ചിരിയടക്കാന്‍ കുട്ടിയമ്മ പാടുപെടുമ്പോള്‍ മുറുക്കി ചുവന്ന പല്ല് കാണിച്ച് വെളിച്ചപാടും അറിയാതെ ചിരിച്ചു പോയി.

പിറ്റേന്ന് കാലത്ത് കണ്ണ് തിരുമ്മി  മുറ്റത്തേക്ക്‌ ഇറങ്ങിയ കുട്ടിയമ്മ കണ്ടത് കയ്യില്‍ കുട്ടികളുമായി നില്‍ക്കുന്ന അനേകം ഗ്രാമവാസികളെയാണ്. 

ദേവിപ്രസാദം നേടിയ വെളിച്ചപാടിന്റെ അനുഗ്രഹവും  രോഗ ശമന ശുശ്രൂഷയും  തേടിയാണ് അവര്‍ എത്തിയത്‌  എന്നറിഞ്ഞ കുട്ടിയമ്മക്ക് ഉള്ളില്‍ ചിരി പൊട്ടി.  പക്ഷെ പുറത്തു ഗൌരവം നടിച്ചു അവര്‍ അകത്തു പോയി  ഭര്‍ത്താവിനെ വിവരമറിയിച്ചു. 

നിറഞ്ഞ ചിരിയോടെ ദര്‍ശനം നല്‍കാന്‍ എത്തിയ വെളിച്ചപ്പാട് ആരെയും നിരാശരാക്കാതെ ഇറയത്തെ തിണ്ണയില്‍ വിളിച്ചിരുത്തിയതിനു ശേഷം  തന്റെ കൌപീനത്തില്‍ കുടുങ്ങിയ വണ്ടിനെ മനസ്സില്‍ നന്ദിയോടെ സ്മരിച്ചു കൊണ്ട്  ഓരോരുത്തരെയായി ഊതാനും ചരട് കെട്ടാനും തുടങ്ങി.

(ഇ മഷി ഓണ്‍ ലൈന്‍ മാഗസിന്‍ ആദ്യ ലക്കം പ്രസിദ്ധീകരിച്ചത്)