പ്രിയ വായനക്കാര്‍ക്ക് തുടിതാളത്തിലേക്ക് സ്വാഗതം !!!

Monday 22 October 2012

അചിന്ത്റാമിന്റെ ആകുലതകള്‍






സീതയുടെ ശവമടക്ക് കഴിഞ്ഞു ഇരുട്ടും ചമേലിയും ഒരുമിച്ചാണ് കുടിലിന്‍ മുറ്റത്തെത്തിയത്.
ചമേലിയുടെ മിഴികളിലെ ലവണജലം മുഴുവനായി ഉണങ്ങിയിട്ടില്ല .  മഞ്ഞു വീണു കുളുര്‍ന്ന കൂരയ്ക്കു മുന്നില്‍ കൂനിയിരിക്കുന്ന  അചിന്ത് റാം അവളുടെ കിതപ്പ് കേട്ടാണ് മുഖമുയര്‍ത്തിയത്.

കുടിലിന്‍ വാതിലില്‍ കെട്ടിയുറപ്പിച്ച മുളം തണ്ടില്‍ തൂങ്ങുന്ന റാന്തലിനെ ഉഞ്ഞാലാട്ടുകയാണ് കാറ്റ്.
റാന്തല്‍ വെളിച്ചത്തില്‍ തിളങ്ങുന്ന ഓട്ടുഹുക്കയുടെ  നീണ്ട നാളത്തിലേക്ക് തല ചേര്‍ത്തു പുക നുണഞ്ഞു കൊണ്ടിരിക്കയാണ്  ആ ജാട്ട് കര്‍ഷകന്‍.  അരിച്ചു കയറുന്ന തണുപ്പിനെ പ്രതിരോധിക്കാന്‍  മുന്നിലാളുന്ന തീയിലേക്ക് അയാളുടെ കൈകള്‍ ചെന്ന് മടങ്ങുന്നത് കാണാം.

"ഉത്തം സിംഗ് ഈ നാടിന്റെ അന്തകന്‍ ആണ്. അവനെ കൊല്ലണം "

മണ്‍കൂജയിലെ വെള്ളമെടുത്തു മുഖം കഴുകവേ അവള്‍ പിറുപിറുത്തു.   ചീര വയലുകളെ തഴുകിയെത്തുന്ന തണുത്ത കാറ്റിനും  അവളിലെ താപം തണുപ്പിക്കാനായില്ല.
 
"സീതയടക്കം എത്ര പെണ്‍കുട്ടികളുടെ മാനവും  ജീവനുമാണ് അവന്‍ ചീന്തിയെറിഞ്ഞത്!!"

 "ഇവിടെ ആര്‍ക്കും മുഖമില്ല, നാവുമില്ല  .. ...  ആണുങ്ങള്‍ എല്ലാം ഹിജഡകള്‍ ആണിവിടെ ..... "

ചമേലിയുടെ അരിശമടങ്ങുന്നില്ല.  കൂരക്കകത്ത് കയറി റൊട്ടിക്ക് മാവ് കുഴക്കുമ്പോഴും അവള്‍ എന്തൊക്കെയോ പുലമ്പുന്നത് അചിന്ത്റാമിന് കേള്‍ക്കാം.

ഹുക്കയുടെ നീണ്ട നാളത്തിലേക്ക് ചുണ്ട് ചേര്‍ത്തു ഒരു കവിള്‍ കൂടി പുക നുണഞ്ഞ ശേഷം തലയിലെ ജാട്ട് ടര്‍ബന്‍ യഥാസ്ഥാനത്താക്കി  അയാള്‍ വീണ്ടും ചിന്തകളില്‍ മുഴുകി.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ പാതയോരത്തെ വിശാലമായ തരിശു ഭൂമിയില്‍ കൃഷിയിറക്കാന്‍ എത്തുമ്പോള്‍ താന്‍ കണ്ട ഉത്തം സിംഗ് .

അന്നയാള്‍ വെറുമൊരു തട്ടുകടക്കാരനായിരുന്നു.  ധാന്യം  വിളയുന്ന പാടത്തിന്‍ പാതി പകുത്തെടുത്തു അതില്‍ സ്ഥിരമായുറപ്പിച്ച കൈവണ്ടി ചക്രങ്ങള്‍ക്ക് മുകളിലായിരുന്നു ഉത്തംസിംഗ് കച്ചവടം നടത്തിയിരുന്നത് .  

മരക്കാലുകള്‍ ഇളകിയാടുന്ന ബെഞ്ചില്‍ ഭോജ്പ്പുരി പത്രത്തില്‍  വാര്‍ത്ത പരതുന്ന  ഒന്ന് രണ്ടു മെലിഞ്ഞ രൂപങ്ങളും   ദ്രവിച്ച  ഇരുമ്പ് കമ്പികളാല്‍ പണിത കോഴി കൂടില്‍ കണ്‍ചിമ്മിയുറങ്ങുന്ന കോഴികളെ വടിയിട്ടു കുത്തുന്ന ഉത്തംസിങ്ങിന്റെ വികൃതി കുട്ടികളെ നോക്കിയിരുന്നു ബീഡി പുകച്ചു തള്ളുന്ന മറ്റു  രണ്ടു പേരുമൊക്കെയായിരുന്നു ഉത്തംസിങ്ങിന്റെ അന്നത്തെ പറ്റുകാര്‍.

വണ്ടി ചക്രത്തിനരികിലെ കല്ലടുപ്പില്‍ മുഷിഞ്ഞു കത്തുന്ന കരിമ്പിന്‍ ചണ്ടിയും വൈക്കോലും തീര്‍ക്കുന്ന  കടുത്ത പുക അടുപ്പിനു മുകളിലെ അലുമിനിയ  പാത്രത്തില്‍ കരി പുരട്ടി കൊണ്ടിരിക്കും.  വശങ്ങളില്‍ ചില്ല് പാകിയ കൊച്ചുപെട്ടിയില്‍  സൂക്ഷിച്ച ബന്നും പാവും ചായക്കൊപ്പം വിറ്റ് അഷ്ട്ടിക്കുള്ള വക തേടിയിരുന്ന ഉത്തംസിംഗ് പ്രതാപങ്ങളിലേക്ക് നടന്നു കയറിയ വഴികള്‍.  അവക്ക് നൂറു കണക്കിന് ഗ്രാമീണ പെണ്‍കോടികളുടെ ചാരിത്ര്യനഷ്ട്ടത്തിന്റെയും കണ്ണുനീരിന്റെയും കഥകള്‍ പറയാനുണ്ട് എന്നത് ഗ്രാമം മറന്ന ചെറിയ കാര്യങ്ങള്‍ ആണല്ലോ!!

ഇന്ന്  "ഉത്തം സിംഗ് ദ ദാബാ" ഈ  പാതയോരത്ത് ആയിരങ്ങള്‍ കൊയ്യുന്ന മദ്യ സല്‍ക്കാര കേന്ദ്രവും ഭോജനശാലയുമായി  മാറി കഴിഞ്ഞു.   വിവിധ ഗ്രാമങ്ങളിലെ  ദാരിദ്ര്യം പിടിമുറുക്കുന്ന ചേരികളില്‍ നിന്നും  പെണ്‍കുട്ടികളെ  ജോലിക്കെന്ന വ്യാജേന അയാള്‍ ഇവിടെയെത്തിക്കുന്നു.  തുച്ചമായ വേതനം നല്‍കി രാത്രികളില്‍ ലഹരിയുടെ മേല്‍ക്കുപ്പായമണിഞ്ഞ ആവശ്യക്കാര്‍ക്ക് അവരെ  വീതിച്ചു നല്‍കുന്നു.
 
വന്യമായ ഒരു പുഞ്ചിരി എല്ലായ്പോഴും ചുണ്ടുകളില്‍ സൂക്ഷിച്ചിരുന്ന അയാളുടെ പറ്റുകാരില്‍  ലോറി ഡ്രൈവര്‍മാര്‍ മുതല്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ വരെ ഇടം പിടിച്ചിരുന്നു.  മാംസദാഹികളുടെ മടിശ്ശീലകളിലൂടെ അടിവെച്ചു കയറിയ അയാളുടെ ഉന്നതങ്ങളിലെ സ്വാധീനം  കൊല്ലും കൊലയും വരെ നടത്താനുള്ള തുറന്ന സമ്മതം അയാള്‍ക്ക്‌ നല്‍കി.

കയ്യിലെത്തുന്ന സംഖ്യയുടെ വലുപ്പമനുസരിച്ച് നേതാക്കാള്‍ അകത്ത് മുറികളില്‍ രതിസുഖം നുകരുമ്പോള്‍ തുച്ച വരുമാനക്കാരായ ഡ്രൈവര്‍മാര്‍ ദാബക്ക് പുറകിലെ കരിമ്പ്‌ പാടങ്ങള്‍ക്ക്
നടുവില്‍ ഇണ ചേര്‍ന്നു.  നനുത്ത മഞ്ഞിന്‍ മറയില്‍ തുറന്ന ആകാശകീഴില്‍ ചൂടി കട്ടിലുകളില്‍ സര്‍പ്പങ്ങളെ പോലെ  കേട്ട് പിണഞ്ഞ മനുഷ്യ ശരീരങ്ങള്‍.  ഗ്രാമവാസികളില്‍ അവ അസ്വാസ്ഥ്യം പകര്‍ന്നുവെങ്കിലും  ഉത്തം സിങ്ങിന് നേരെ ശബ്ദമുയര്‍ത്താന്‍ ആരും ധൈര്യപെട്ടില്ല.

 നേരം പുലര്‍ന്നാല്‍ ദാബക്കരികിലെ ജലം നിറച്ച സിമന്റ്‌ തോട്ടിയില്‍ നിന്നും നിറച്ചെടുത്ത പ്ലാസ്ടിക് കുപ്പികളുമായി  ചീരപ്പാടങ്ങളില്‍ കുനിഞ്ഞിരിക്കുന്ന ലോറി  ഡ്രൈവര്‍മാരും  ദാബക്ക് മുന്നില്‍  നിര്‍ത്തിയിട്ട ലോറികളില്‍ നിന്നും കനം തൂങ്ങിയ മുഖവുമായി നടന്നകലുന്ന സ്ത്രീകളുമൊക്കെ ഗ്രാമത്തിന്റെ സ്ഥിരം കാഴ്ചകള്‍ ആയി മാറി  . 

ചീരവയലുകളില്‍ കലപ്പ വലിക്കുന്ന ചമേലിയടക്കമുള്ളവരുടെ മേനികൊഴുപ്പിലും  ഉത്തം സിംഗ്  അടുത്ത ഇരയെ തിരയുന്നുവോ എന്ന ചിന്ത  അചിന്ത് റാമിനെ വല്ലാതെ ആകുലപെടുത്തി. 

പട്ടിയെ തല്ലി കൊല്ലും പോലെ അവസാനിപ്പിക്കണം ഇവനെയെന്നു നിരവധി തവണ ചമേലി ഉരുവിടുമ്പോള്‍ ഇവള്‍ക്ക് വല്ല  ബാധയും കൂടിയോ എന്ന് അചിന്ത് റാം ചിന്തിക്കുമായിരുന്നു.  അതോ ഉത്തം സിംഗ് അവളെയും ഉപദ്രവിച്ചു കാണുമോ?? ഭയം മൂലം അവള്‍ വല്ലതും തന്നില്‍ നിന്നും മറക്കുന്നുവോ ?? 

ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ മനസ്സിനെ മഥിക്കുമ്പോള്‍ കൂരക്കകത്ത് നിന്നുമുള്ള ചമേലിയുടെ വിളിയാണ് അയാളെ ചിന്തകളില്‍ നിന്ന് തിരികെ കൊണ്ട് വന്നത്. 

മുന്നില്‍ വെച്ച പിഞ്ഞാണത്തില്‍ വിളമ്പിയ ചുടു റൊട്ടി വേവിച്ച പരിപ്പില്‍ മുക്കി കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ചമേലിയോടായി  അചിന്ത് റാം പറഞ്ഞു.

ചിലതൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും  നടിച്ചാല്‍ മാത്രമേ നമുക്ക് സമാധാനമായി ജീവിക്കാനാകൂ... നാടിനെയും നാട്ടാരെയും മുഴുവന്‍  നന്നാക്കാന്‍ നമുക്കാകുമോ ??

നീ ഗ്രാമത്തില്‍ മുഖിയയുടെ മകനെ തല്ലിയതും തുടര്‍ന്നുണ്ടായ കഷ്ട്ടപാടുകളും നീ മറന്നുവോ?? നീ  നക്സല്‍ബാരിയാണെന്നും മുഖിയയുടെ  മകനെ കൊല്ലാന്‍ ശ്രമിച്ചു എന്നുമല്ലേ മുഖിയയുടെ വക്കീല്‍ കോടതിയെ ധരിപ്പിച്ചത്.  ആ കേസില്‍ ഇനിയും ഒരു തീര്‍പ്പായിട്ടില്ല.  കൂടാതെ നമുക്ക് ഗ്രാമം വിട്ടു പോരെണ്ടതായും  വന്നു   എല്ലാം മറന്നു ഇവിടെ ഈ കൃഷിയിടത്തില്‍ ചീരയും പാലക്കും വിളയിച്ചു വിറ്റ് അന്നം തേടുന്നത് പോലും ഉത്തം സിംഗ് കരുതിയാല്‍ ഇല്ലാതാക്കാന്‍ കഴിയും.  ആര്‍ക്കും അയാളെ ഒന്നും ചെയ്യാന്‍ കഴിയില്ല.  ആയതിനാല്‍ നമുക്ക് നമ്മുടെ വഴി.  നാം ഒന്നും കണ്ടിട്ടും കേട്ടിട്ടും ഇല്ല.

കത്തുന്ന കണ്ണുകളാല്‍ ദഹിപ്പിക്കുന്ന ഒരു നോട്ടവും ഇരട്ടി വേഗത്തില്‍ മിടിക്കുന്ന ഇടനെഞ്ചിന്‍ കിതപ്പും മാത്രമായിരുന്നു  ആ വാക്കുകള്‍ക്കുള്ള  ചമേലിയുടെ പ്രതികരണം.  ആ നോട്ടത്തിന്‍ തീഷ്ണത നല്‍കിയ ഉള്‍ഭയം പുറത്തു കാണിക്കാതെ വിരിച്ചിട്ട കൈതതടുക്കിലേക്ക് ചായവേ അയാള്‍ പറഞ്ഞു ... "നാളെ പട്ടണത്തില്‍ പോയി വിത്ത്‌ വാങ്ങണം " . 

ഹരി ഓം.. ഹരി ഓം ... എന്ന വിളികളോടെ വിയര്‍പ്പിന്‍ മണം പുരണ്ട കമ്പിളിക്കീറ് നെഞ്ചില്‍ വലിച്ചിടുമ്പോഴും അയാളിലെ ആകുലതകള്‍ ഇരട്ടിക്കയായിരുന്നു.   ചാഞ്ഞും ചെരിഞ്ഞും കത്തുന്ന റാന്തല്‍ നാളമണച്ചു  ഭര്‍ത്താവിന്നരികില്‍ ചുരുളുമ്പോള്‍ ഹിംസ്രമൃഗങ്ങള്‍ പിച്ചിച്ചീന്തിയ സീതയുടെ ചേതനയറ്റ ശരീരം ചമേലിയുടെ മനസ്സിനെ വെട്ടയാടികൊണ്ടിരുന്നു. 

അവള്‍ അങ്ങിനെയാണ്.  ജന്മിത്വത്തിന്റെ വികൃത ഹസ്തങ്ങള്‍ വിതച്ച അനീതികള്‍ക്കെതിരെ ഗ്രാമീണരെ ഒന്നിപ്പിച്ചു അവസാനം വയലിലെ ചെളിയില്‍ തല ചവിട്ടി പൂഴ്ത്തിയ  നിലയില്‍ അവസാനിച്ച പോരാളിയായ ഒരു ഹരിന്യാവി കര്‍ഷകന്റെ  മകള്‍.  പിതാജിയെ പോലെ തന്നെ അനീതിക്കെതിരെ എല്ലായ്പ്പോഴും ശബ്ദമുയര്‍ത്തിയതിന്നാല്‍ ഗ്രാമം അവള്‍ക്കു നക്സല്‍ബാരി എന്ന പേരു ചാര്‍ത്തി നല്‍കി.

പട്ടണത്തിന്റെ ഹൃദയ ഭാഗത്തെ ലക്ഷ്മി പ്രതാപിന്റെ ധാന്യക്കടയില്‍ നിന്നും തൂക്കി വാങ്ങിയ വിത്ത്‌ ചാക്കില്‍ നിറച്ചു  തലയിലേറ്റി നിരത്തരികിലെ കണ്ണാടി ചില്ലുകള്‍ക്കുള്ളില്‍ സൂക്ഷിച്ച വസ്തുക്കളെ നോക്കി നടന്നു നീങ്ങയാണ് അചിന്ത് റാം .  ഗ്രാമത്തിലേക്ക് ചരക്കുമായി പോകുന്ന ഏതെങ്കിലും ലോറി കിട്ടിയാല്‍ അധികം  വൈകാതെ കുടിലിലെത്താം.  ഏതാനും വാര നടന്നാല്‍ വലതു വശത്തായി കാണുന്ന വലിയ ഗുധാമുകളില്‍ നിന്നും ചരക്ക് ലോറികള്‍  പുറപ്പെടും.  വെയിലാറാന്‍ തുടങ്ങുന്നു.

വെളുത്ത പുക തുപ്പി പായുന്ന ലോറിക്കു പിറകിലെ അടുക്കി കെട്ടിയ മരപ്പെട്ടികള്‍ക്ക് മുകളില്‍ ഒരു സംഘം യാത്രക്കാര്‍ക്ക് നടുവില്‍ ആടിയും ഉലഞ്ഞും അയാളുമിരുന്നു.  അസഹ്യമായ തണുപ്പും അധികം കനമില്ലാത്ത മഞ്ഞും അസ്തമയ സൂര്യനെ  വെല്ലു വിളിക്കയാണ്.

ചമേലി എന്ത് ചെയ്യുകയാവും ??  ചീരപ്പാടത്തെ കള പറിക്കയാകുമോ?? ചിലപ്പോള്‍  ഉഴുതിട്ട നിലത്തെ മണ്‍കട്ടകളെ സമൂഹത്തിലെ അനീതിയായി  കണ്ടു അടിച്ചു പരത്തുകയാവാം .... അനുഭവങ്ങളില്‍ നിന്നും ഇവള്‍ ഇനിയും ജീവിതമെന്തെന്ന് പഠിക്കാത്തതെന്തേ ...?? അചിന്ത് റാം വീണ്ടും ആകുല ചിത്തനായി. 

ഗ്രാമത്തിലെ കവലയില്‍ ലോറിയിറങ്ങി തലയിലേറ്റിയ ചാക്കുമായി കുടില്‍ ലക്ഷ്യമാക്കി അയാള്‍ നടന്നു.  അലസമായി കടന്നെത്തുന്ന സായാന്ഹത്തിന്‍ വരവ് കാത്തു ഗ്രാമീണ യുവാക്കള്‍ അവിടവിടെ കൂട്ടം കൂടി നില്‍ക്കുന്നത് കാണാം.  ഗ്രാമത്തില്‍ എത്തിയതും തണുപ്പ് ഇരട്ടിച്ച പ്രതീതി.

"ആ ... നീ വന്നുവോ ?? എളുപ്പം കുടിയില്‍ ചെല്ല് ..." 

എതിരെ വന്ന കമ്പിളിക്കുള്ളില്‍ നിന്നും കേട്ട  ശബ്ദം ലാല്‍ജി ദാദയുടെതാണെന്നു തിരിച്ചറിയും മുന്നേ അയാള്‍ നടന്നകന്നിരുന്നു.

പ്രായാധിക്യം മൂലം ശുഷ്ക്കിച്ച അയാളില്‍ നിന്നും കേട്ട ശബ്ദത്തിനു വല്ലാത്ത ഇടര്‍ച്ച അനുഭവപെട്ടു. 

പതിവിനു വിപരീതമായി ഗ്രാമവാസികള്‍ മുഴുവനായും നിരത്തില്‍ ചുറ്റിപറ്റി നില്‍ക്കുന്നു.  ഉത്തം സിംഗിന്റെ ദാബക്ക് മുന്നില്‍ നിര്‍ത്തിയിട്ട പോലീസ് വാഹനങ്ങള്‍ക്ക് ചുറ്റും അകലെ തന്റെ കുടിലിനു മുന്നിലും  ജനം കൂടി നില്‍പ്പുണ്ട്.  അയാളുടെ ചലന വേഗത താളം തെറ്റി തുടങ്ങിയിരിക്കുന്നു.  വിറയാര്‍ന്ന കാലുകളുടെ ശക്ത്തി ക്ഷയിക്കുന്നുവോ എന്നയാള്‍ സംശയിച്ചു. 

ഹേ... ഭഗവാന്‍ .... എന്റെ ചമേലിക്കെന്തെങ്കിലും...??

നിരത്തിനരികിലെ പാതിയിടിഞ്ഞ മതിലില്‍ വിത്ത്‌ ചാക്കിറക്കി മുന്നോട്ടായാന്‍ തുനിയവേ കണ്ണുകളിലേക്ക്  കറങ്ങുന്ന ചുവന്ന വെളിച്ചം വിതറി പാഞ്ഞു പോയ ഒരു ശവവാഹിനിക്ക്  പുറകെ പാഞ്ഞു വന്ന പോലീസ്‌ വാഹനത്തിലെ അകക്കാഴ്ച  അയാളെ തളര്‍ത്തി!!!   

കണ്‍കോണില്‍ രൂപം കൊണ്ട ഈര്‍പ്പം കാഴ്ച മറിക്കവേ സ്വന്തം കാലുകള്‍ പോലും കാണാന്‍ വയ്യാത്ത വിധം ഒരിരുള്‍ അയാളെ ആവരണം ചെയ്യുന്നത് അയാളറിഞ്ഞു.  വട്ടകണ്ണാടികള്‍ തുന്നി പിടിപ്പിച്ച  മേല്‍കുപ്പായവും  മുട്ടറ്റം  വെളുത്ത പ്ലാസ്ടിക്ക് വളയങ്ങള്‍ അണിഞ്ഞ  കൈതണ്ടകളും രൌദ്രഭാവം പടര്‍ന്നേറിയ  മുഖവും അയാളുടെ മങ്ങിയ കാഴ്ചയില്‍ അലിഞ്ഞലിഞ്ഞില്ലാതായികൊണ്ടിരുന്നു. 

നിരത്തില്‍ തളര്‍ന്നിരുന്ന അയാള്‍ സ്വയം  ചോദിച്ചു .... " ഇനിയെന്ത്‌...??? "

അചിന്ത് റാമിന്റെ ആകുലതകള്‍ ഏറുകയാണ്!


(മഴവില്ല് ഓണ്‍ലൈന്‍ മാഗസിന്‍ ഒക്ടോബര്‍ ലക്കം പ്രസിദ്ധീകരിച്ചത് )

ചിത്രം  ... ഗൂഗിളില്‍ നിന്ന്